ഇസ്ലമാബാദ് : പാക്കിസ്താനിൽ വാഹനാപകടത്തിൽ 30 പേർക്ക് ദാരുണാന്ത്യം. പാക്കിസ്താനിലെ ഖൈബർ പഖ്തൂൻഖ്വയിലുണ്ടായ വാഹനാപകടത്തിൽ 30 പേർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാസഞ്ചർ ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വാഹനങ്ങൾ പരസ്പരം കൂട്ടിയിടിച്ച് മലയിടുക്കിലേക്ക് മറിയുകയായിരുന്നു. ഗിൽജിത്തിൽ നിന്ന് റാവൽപിണ്ടിലേക്ക് പോകുകയായിരുന്ന പാസഞ്ചർ ബസാണ് ഷിതിയാൽ പ്രദേശത്ത് വെച്ച് എതിർവശത്ത് നിന്ന് വന്ന കാറുമായി കൂട്ടിയിടിച്ചത്.
സംഭവസ്ഥലത്ത് ഇരുട്ടായതിനാൽ രക്ഷാപ്രവർത്തനം തടസ്സപ്പെടുകയാണെന്ന്് അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ ആർഎച്ച്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിനും ആവശ്യമായ എല്ലാ ചികിത്സാ സൗകര്യങ്ങളും സജ്ജീകരിക്കാനും ഗിൽജിത് ബാൾട്ടിസ്ഥാൻ മുഖ്യമന്ത്രി ഖാലിദ് ഖുർഷിദ് നിർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തര രക്ഷാപ്രവർത്തനം നിരീക്ഷിക്കുന്നതിന് പ്രത്യേക കൺട്രോൾ റൂം സ്ഥാപിക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അനുശോചനം രേഖപ്പെടുത്തി.
പാക്കിസ്താനിൽ റോഡപകടങ്ങൾ സാധാരണമാണ്. കഴിഞ്ഞ മാസം ബലൂചിസ്താനിലെ ലാസ്ബെലയിൽ പാസഞ്ചർ ബസ് മറിഞ്ഞ് 41 പേർ മരിച്ചിരുന്നു. അപകടങ്ങളുടെ പ്രധാന കാരണം മോശം റോഡുകളും അശാസ്ത്രീയമായ ഡ്രൈവിംങുമാണെന്ന് ഉന്നത പോലീസ് വൃത്തങ്ങൾ പറയുന്നു.
Comments