അഗർത്തല: കോൺഗ്രസും കമ്യൂണിസ്റ്റും ഉപയോഗ ശൂന്യമായ പാർട്ടികളാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ത്രിപുരയിൽ നടക്കുന്ന ബിജെപിയുടെ വിജയ് സങ്കൽപ്പ് യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ത്രിപുരയിൽ ഒരു പാർട്ടി ഓടക്കുഴലും മറ്റേത് സിത്താറുമാണ്. കോൺഗ്രസ് ഒരുപാട് ദ്വാരങ്ങളുള്ള ഓടക്കുഴലാണെങ്കിൽ, കമ്പികൾ പൊട്ടിയ ഒരു സിത്താറാണ് സിപിഎം. അവർക്ക് ഇനി ഈണമൊന്നും ബാക്കിയില്ല. സിപിഎമ്മിന്റെ ഭരണ കാലത്ത് ത്രിപുരയിൽ ഭയവും പട്ടിണിയും അഴിമതിയുമാണ് നിറഞ്ഞു നിന്നത്. ബിജെപി അധികാരത്തിൽ വന്നതിനു ശേഷമാണ് സംസ്ഥാനം അഴിമതി രഹിതമായത്. അഞ്ച് വർഷം കൊണ്ട് ത്രിപുരയുടെ മുഖച്ഛായ തന്നെ ബിജെപി മാറ്റി. ഇനി ഒരു അഞ്ച് വർഷം കൂടി നൽകിയാൽ രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമാക്കി ത്രിപുരയെ ഞങ്ങൾ മാറ്റിയെടുക്കും’.
‘ദരിദ്രരെയും തൊഴിലാളികളെയും പറ്റി പറയുന്ന സിപിഎം അധികാരത്തിൽ വരുമ്പോൾ അവരെ ചൂഷണം ചെയ്യുക മാത്രമാണ് ചെയ്തത്. ത്രിപുരയിൽ പഴയ പെൻഷൻ പദ്ധതി നടപ്പാക്കുമെന്നാണ് സിപിഎമ്മിന്റെ വാഗ്ദാനം. എങ്കിൽ അത് ആദ്യം നടപ്പാക്കേണ്ടത് സിപിഎം ഭരിക്കുന്ന കേരളത്തിലാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ത്രിപുരയ്‌ക്ക് അന്താരാഷ്‌ട്ര വിമാനത്താവളം ലഭിച്ചു. രാജ്യത്തുടനീളമുള്ള എൺപത് കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകി. പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് എൽപിജി കണക്ഷനുകൾ നൽകി. വൈദ്യചികിത്സയും സൗജന്യമായി നൽകി. ഇതെല്ലാം മറ്റുള്ള പാർട്ടികൾക്ക് ചിന്തിക്കുന്നതിനും അപ്പുറമാണ്’ എന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
Comments