ന്യൂഡൽഹി: എസ്എസ്എൽവി ഡി-2 വിക്ഷേപണം വിജയകരം. രാവിലെ 9.18ന് ശ്രീഹരിക്കോട്ടിയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. മൂന്ന് ഉപഗ്രഹങ്ങളെയാണ് എസ്എസ്എൽവി ബഹിരാകാശത്ത് എത്തിച്ചത്. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 07, അമേരിക്കൻ കമ്പനി അന്റാരിസിന്റെ, ജാനസ് 1, ഇന്ത്യൻ സ്റ്റാർട്ടപ്പ് സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ ആസാദി സാറ്റ് 2 എന്നിവയാണ് ദൗത്യത്തിലുള്ളത്.
ബഹിരാകാശ വിപണിയിൽ മികച്ച നേട്ടമുണ്ടാക്കാനായി ഇസ്രോ അവതരിപ്പിച്ച പുതിയ വിക്ഷേപണ വാഹനമാണ് എസ്എസ്എൽവി. 34 മീറ്റർ ഉയരവും രണ്ട് മീറ്റർ വ്യാസവുമുള്ള ഈ റോക്കറ്റിന്റെ ഭാരം 120 ടണ്ണാണ്. 500കിലോഗ്രാം ഭാരമുള്ള ഒരു ഉപഗ്രഹത്തെ 500 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ സ്ഥാപിക്കാനുള്ള ശേഷിയുണ്ട് എസ്എസ്എൽവിക്ക്.
ഐഎസ്ആർഒയുടെ എറ്റവും ചെലവ് കുറഞ്ഞതും എറ്റവും വേഗത്തിൽ തയ്യാറാക്കാൻ പറ്റുന്നതുമായ റോക്കറ്റാണിത്. ഒരു ഉപഗ്രഹം വിക്ഷേപിക്കാൻ ഓർഡർ കിട്ടിയാൽ 15 ദിവസങ്ങൾകൊണ്ട് റോക്കറ്റ് തയ്യാറാക്കാം. അത് കൊണ്ട് തന്നെ ബഹിരാകാശ മേഖലയിൽ എസ്എസ്എൽവി ഇന്ത്യൻ ബഹിരാകാശ സ്വപ്‌നങ്ങളെ ഒരു പടികൂടി മുന്നിലേക്ക് നയിക്കും.
Comments