ന്യൂഡൽഹി: ഇലക്ട്രിക് വാഹന വിപണിയിൽ വമ്പൻ മുന്നേറ്റത്തിനൊരുങ്ങുന്ന രാജ്യത്തിന് സന്തോഷവാർത്ത. ഭാരതത്തിൽ ആദ്യമായി ലിഥിയം ശേഖരം ജമ്മുകശ്മീരിൽ കണ്ടെത്തിയതായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു. ജമ്മുകശ്മീരിലെ റിയാസി ജില്ലയിൽ സലാൽ-ഹൈമാന മേഖലയിലാണ് ലിഥിയത്തിന്റെ വൻ നിക്ഷേപം കണ്ടെത്തിയത്.
ലിഥിയം ഒരു നോൺ-ഫെറസ് ലോഹമാണ്, ഇത് ഇവി ബാറ്ററികളിലെ പ്രധാന ഘടകങ്ങളിലൊന്നാണ്. മൊബൈൽ ഫോണിലും സോളാർ പാനലിലുമുൾപ്പെടെ ലിഥിയം പോലുള്ള വസ്തുക്കളാണ് ഉപയോഗിക്കുന്നത്. സ്വയം പര്യാപ്തത കൈവരിക്കാൻ ഇന്ത്യയിൽ ധാതുക്കൾ കണ്ടെത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും സ്വർണ്ണത്തിന്റെ ഇറക്കുമതി കുറയ്‌ക്കാൻ സാധിച്ചാൽ തന്നെ രാജ്യം ആത്മനിർഭർ ആകുമെന്നും ഖനി മന്ത്രാലയം ജോയിന്റ് സെക്രട്ടറി വിവേക് ഭരദ്വാജ് പറഞ്ഞു.
2023-24 വർഷത്തിൽ 12 സമുദ്ര ധാതു ഗവേഷണ പദ്ധതികൾ ഉൾപ്പെടെ 318 ധാതു പര്യവേക്ഷണ പദ്ധതികൾ ഉൾപ്പെടുന്ന 966 പരിപാടികൾ ജിഎസ്‌ഐ ഏറ്റെടുത്തിട്ടുണ്ടെന്നും. ധാതുക്കളിൽ 115 പദ്ധതികളും വളം ധാതുക്കളിൽ 16 പദ്ധതികളും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും ഖനി മന്ത്രാലയം അറിയിച്ചു.
66-ാമത് ദേശീയ ജിയോളജിക്കൽ പ്രോഗ്രാമിംഗ് ബോർഡ് ലിഥിയം, സ്വർണം എന്നിവയുൾപ്പെടെ 51 ലോഹ ധാതു ശേഖരങ്ങളെപ്പറ്റിയുള്ള റിപ്പോർട്ട് വിവിധ സംസ്ഥാന സർക്കാരുകൾക്ക് കൈമാറിയിട്ടുണ്ട്. 51 ലോഹ ധാതു നിക്ഷേപങ്ങളിൽ, 5 എണ്ണം സ്വർണ്ണത്തിന്റേതാണ്. പൊട്ടാസ്യം, മോളിബ്ഡിനം ഉൾപ്പെടെയുള്ള ലോഹങ്ങളുമായി ബന്ധപ്പെട്ടതാണ് മറ്റ് നിക്ഷേപങ്ങൾ. ജമ്മുകശ്മീർ, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ജാർഖണ്ഡ്, കർണാടക, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാൻ, തമിഴ്നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ഇവ വ്യാപിച്ചുകിടക്കുന്നത്.
റെയിൽവേയുടെ കൽക്കരി നിക്ഷേപം കണ്ടെത്തുന്നതിനായി 1851-ലാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിതമായത്. കാലക്രമേണ, രാജ്യത്തെ വിവിധ മേഖലകളിൽ ആവശ്യമായ ജിയോ-സയൻസ് വിവരങ്ങളുടെ ഒരു പട്ടികയായി ജിഎസ്‌ഐ വളർന്നെന്നു മാത്രമല്ല അന്താരാഷ്‌ട്ര പ്രശസ്തിയുള്ള ഒരു ജിയോ-സയന്റിഫിക് ഓർഗനൈസേഷൻ എന്ന പദവിയും ജിഎസ്‌ഐ നേടിയിട്ടുണ്ട്.
Comments