ന്യൂഡൽഹി: ജമ്മുകാശ്മീരിൽ വൻ ലിഥിയം ശേഖരം കണ്ടെത്തിയതിന് പിന്നാലെ അഫ്ഗാനിസ്ഥാനിലെ ലിഥിയം നിക്ഷേപം കൈയ്യടക്കാനുള്ള ചൈന നടത്തുന്ന ശ്രമങ്ങൾ വിണ്ടും ചർച്ചയാകുന്നു. ലിഥിയം ശേഖരം കൈയ്യടക്കുന്നതിലൂടെ ഇലക്ടോണിക് വാഹന രംഗത്ത് മേധാവിത്വമാണ് ചൈന ലക്ഷ്യം വക്കുന്നത്. ഇന്ത്യയിൽ ലിഥിയത്തിന്റെ വൻ ശേഖരം കണ്ടെത്തിയത് ചൈനയുടെ മോഹങ്ങൾക്ക് തിരിച്ചടിയാകും.
2020-ൽ അമേരിക്കൻ സേന അഫ്ഗാനിൽ നിന്നും പിൻമാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെ ചൈന നിധി ശേഖരത്തിൽ കണ്ണുവെച്ചിരുന്നു. അനധികൃതമായ മാർഗങ്ങളിലൂടെ താലിബാന്റെ പിന്തുണയൊടെ പ്രദേശത്ത് ലിഥിയം അടിസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായങ്ങൾ ആരംഭിക്കാനാണ് ചൈനയുടെ ശ്രമം. ഇതിനുള്ള രഹസ്യ ചർച്ചകൾ താലിബാനുമായി ചൈന നടത്തുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ചൈനയിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ സംഘം ഇതിനായി കാബൂൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെ സുരക്ഷപോലും തൃണവത്കരിച്ച് കൊണ്ടാണ് ചൈന ശ്രമങ്ങളുമായി മുന്നോട്ട് പോകുന്നത്. ഡിസംബറിൽ എട്ട് ഊദ്യോഗസ്ഥർക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. പാകിസ്താനെ അടക്കം ചൈന അത്യാഗ്രഹത്തിന് കൂട്ടുപിടിക്കുന്നുണ്ട്.
അഫ്ഗാനിൽ നടപ്പാക്കേണ്ട വ്യാവസായിക, പ്രതിരോധ, വാണിജ്യ നയങ്ങളിൽ താലിബാന് ഇനിയും വ്യക്തതയില്ലാത്തതിനാലാണ് ചൈനയുടെ നീക്കം വൈകുന്നത്. എന്നാൽ താലിബാന് അഫ്ഗാനിലെ ധാതുശേഖരം ചൈനയ്‌ക്ക് അടിയറവെയ്‌ക്കാൻ താത്പര്യമില്ലെന്നും റിപ്പോർട്ട് പുറത്ത് വരുന്നുണ്ട്.
2025- ഓടെ ആഗോളതലത്തിൽ 15 ലക്ഷം ടൺ ലിഥിയത്തിന് ആവശ്യകത ഉണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഇ – വാഹനങ്ങളുടെ ഏറ്റവും വിലപിടിപ്പുള്ള ഘടകം ലിഥിയം ബാറ്ററിയാണ്. 59 ലക്ഷം ടൺ ലിഥിയം നിക്ഷേപമാണ് ജമ്മു കാശ്മീരിൽ കണ്ടെത്തിയത്. ഈ മേഖലയിൽ രാജ്യം കൈവരിക്കാൻ പോകുന്ന നേട്ടത്തിന്റെ ശുഭ സൂചനയായാണ വിലയിരുത്തുന്നത്. റിയാസി ജില്ലയിലെ സലാൽ-ഹൈമാന പ്രദേശത്ത് കണ്ടെത്തിയ ധാതു ശേഖരത്തിന് 3,384 ബില്യണിലധികം മൂല്യം വരുമെന്നാണ് കണക്കുകൂട്ടുന്നത്. രാജ്യത്ത് ആദ്യമായാണ് ഇത്രയും വലിയ ശേഖരം കണ്ടെത്തിയത്.
Comments