ലക്നൗ: ഉത്തർപ്രദേശിൽ വികസനങ്ങളുടെ തരംഗമാണെന്ന് കേന്ദ്ര മന്ത്രി പീയൂഷ്
ഗോയൽ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണത്തിനു കീഴിൽ ഉത്തർപ്രദേശിലെ വികസനരംഗം വലിയ കുതിച്ചു ചാട്ടമാണ് കാഴ്ച്ചവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആഗോള നിക്ഷേപക ഉച്ചകോടി 2023-ൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ശക്തിക്കും ശിഥിലമാക്കാൻ കഴിയാത്ത വികസന നേട്ടമാണ് ഉത്തർപ്രദേശിൽ നടക്കുന്നത്. 14,500 കോടിയിൽ നിന്ന് 42,500 കോടിയുടെ വർദ്ധനവാണ് യുപിയിലെ എക്സൈസ് കളക്ഷനിൽ ഉണ്ടായിട്ടുള്ളത്. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന വീഞ്ഞിനെയാണ് ഓസ്ട്രേലിയക്കാർ ആശ്രയിക്കുന്നത്. ഇന്ത്യയിൽ മുന്തിരിക്കു പുറമെ 27 പഴങ്ങൾ മദ്യവും വീഞ്ഞും ഉത്പാദിപ്പിക്കാനായി ഉപയോഗിക്കുന്നു. വിദേശികൾ ഇന്ത്യൻ വിപണിയിലെ വീഞ്ഞിനെ കൂടുതൽ ഇഷ്ടപ്പെടുന്നുണ്ട് എന്നും അദ്ദേഹം ഊന്നി പറഞ്ഞു. ഉത്തർപ്രദേശിലേക്ക് നിക്ഷേപം നടത്താനായി ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും നിക്ഷേപകർ എത്തുന്നു.ഇരട്ട എഞ്ചിൻ സർക്കാരിനോടുള്ള വിശ്വാസമാണ് ഇവിടെ വ്യക്തമാകുന്നതെന്നും കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.
ആഗോള നിക്ഷേപക ഉച്ചകോടി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തിരുന്നു. ഫെബ്രുവരി 10മുതൽ 12 വരെയാണ് ഉച്ചകോടി. 75,000കോടിയുടെ നിക്ഷേപം ഉത്തർപ്രദേശിൽ നടത്തുമെന്ന് റിലയൻസ് മേധാവി മുകേഷ് അംബാനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
Comments