കോഴിക്കോട്: വരാഹ രൂപം ഗാനം മൗലികസൃഷ്ടിയെന്നും കോപ്പിയടിയല്ലെന്നും കാന്താരയുടെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി. ഗാനത്തിന്റെ പകർപ്പവകാശവുമായി ബന്ധപ്പെട്ട കേസിൽ ഋഷഭ് ഷെട്ടിയും നിർമ്മാതാവ് വിജയ് കിർഗന്ദൂരും കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി.
ഗാനം മൗലിക സൃഷ്ടിയാണെന്നും നടപടിക്രമങ്ങൾ സ്വഭാവികമെന്നും ഋഷഭ് ഷെട്ടി പറഞ്ഞു. ചിത്രത്തിനും ഗാനത്തിനും നൽകിയ പിന്തുണയ്‌ക്കും അദ്ദേഹം നന്ദി അറിയിച്ചു. ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് ഇരുവരും പോലീസ് സ്‌റ്റേഷനിലെത്തിയത്. കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിൽ ഇരുവരും ഹാജരായി മൊഴി നൽകി. കോഴിക്കോട് ഡിസിപി ബൈജുവാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
മാതൃഭൂമി മ്യൂസിക്‌സും തൈക്കൂടം ബ്രിഡ്ജും നൽകിയ പരാതിയിലായിരുന്നു നടപടി. വരാഹരൂപം ഗാനം ഉൾപ്പെടുത്തി കാന്താര സിനിമ പ്രദർശിപ്പിക്കുന്നത് വിലക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ട് . അതേസമയം പകർപ്പവകാശം ലംഘിച്ചെന്ന കേസിൽ കാന്താരയുടെ നിർമാതാവിനും സംവിധായകനുമെതിരെ അന്വേഷണം തുടരാൻ സുപ്രീംകോടതി അന്വേഷണ ഉദ്യോഗസ്ഥർക്ക് അനുമതി നൽകുകയും ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇന്നലെയും ഋഷഭ് ഷെട്ടിയും നിർമ്മാതാവും ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.
Comments