ന്യൂഡൽഹി : നജഫ്ഗഡ് കൊലപാതക കേസിന്റെ അന്വേഷണം വ്യാപിപ്പിച്ച് ഡൽഹി പോലീസ്. നിക്കി-സാഹിൽ ദമ്പതികളുടെ വിവാഹ സർട്ടിഫിക്കറ്റ് പോലീസ് കണ്ടെടുത്തു. 2020-ൽ ഗ്രേറ്റർ നോയിഡയിലെ ആര്യസമാജ ക്ഷേത്രത്തിൽ വെച്ചാണ് സാഹിൽ ഗെലോട്ട് നിക്കി യാദവിനെ വിവാഹം കഴിച്ചതെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സാഹിലിന്റെയും നിക്കിയുടെയും വിവാഹ സർട്ടിഫിക്കറ്റ് കണ്ടെടുത്തതെന്ന് ഡൽഹി പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ഫെബ്രുവരി 10-നാണ് സാഹിൽ ഗെലോട്ട് ലീവിങ് ടുഗതറിൽ കഴിഞ്ഞിരുന്ന 25- കാരിയായ ഹരിയാനസ്വദേശിനിയായ നിക്കിയാദവിനെ ഡാറ്റാ കേബിൾ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ മൃതദേഹം പ്രതി ഫ്രിഡ്ജിൽ സൂക്ഷിക്കുകായിരുന്നു. മറ്റൊരു വിവാഹം കഴിക്കാനായിരുന്നു നിക്കിയെ ഇയാൾ കൊലപ്പെടുത്തിയതെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.
കൊലപാതക വിവരം പുറത്തുവന്നതോടെ മുഖ്യപ്രതി സാഹിൽ ഗെലോട്ടിന്റെ പിതാവ് ഉൾപ്പെടെ അഞ്ചുപേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം ആസൂത്രണം ചെയ്തതിൽ സാഹിലിന്റെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. കൂടാതെ, സഹിലിന്റെ പിതാവ് വീരേന്ദർ സിങ്ങിനെ ഗൂഢാലോചന കുറ്റത്തിന് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 120-ബി ചുമത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ദമ്പതികൾ തമ്മിൽ വാക്കുതർക്കമുണ്ടായതിനെ തുടർന്ന് സഹിൽ തന്റെ കാറിൽ സൂക്ഷിച്ചിരുന്ന ഡാറ്റ കേബിൾ ഉപയോഗിച്ച് നിക്കിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുറ്റകൃത്യത്തിന് ഉപയോഗിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യലിനായി ഡൽഹി കോടതി അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.
Comments