ഡൽഹി: രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) റെയ്ഡ്. ഉത്തർപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ 72 ഇടങ്ങളിലാണ് എൻഐഎയുടെ പരിശോധന നടക്കുന്നത്. ഗുണ്ടാ സംഘങ്ങളും ഭീകരരും തമ്മിലുള്ള ബന്ധങ്ങളെപ്പറ്റി ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്.
പരിശോധനയിൽ ഉത്തർപ്രദേശിലെ പിലിഭിത്തിലുള്ള ആയുധ വിതരണക്കാരന്റെ വീട്ടിൽ നിന്നും ആയുധങ്ങൾ കണ്ടെത്തി. ഇവ പാകിസ്താനിൽ നിന്നും എത്തിച്ചവയാണെന്ന് എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു. ലോറൻസ് ബിഷ്‌ണോയി, നീരജ് ബവാന തുടങ്ങിയവരുടെ ഗുണ്ടാ സംഘങ്ങളിൽ ഉൾപ്പെട്ട നിരവധി പേരെ എൻഐഎ ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടിയാണ് റെയ്ഡ് നടക്കുന്നത്.
പാകിസ്താന്റെയും ഐഎസിന്റെയും സഹായത്തോടെ രാജ്യത്ത് പ്രവർത്തിക്കുന്ന ഗുണ്ടാസംഘത്തെപ്പറ്റിയുള്ള വിവരങ്ങൾ എൻഐഎയ്‌ക്ക് ലഭിച്ചിട്ടുണ്ട്. ഇതിനോടകം നിരവധി ഗുണ്ടാസംഘങ്ങളെ അറസ്റ്റ് ചെയ്യുകയും യുഎപിഎ പ്രകാരം കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ട്. ഈ സംഘത്തിൽ നിന്ന് വൻ ആയുധശേഖരം കണ്ടെടുത്തു. കഴിഞ്ഞ വർഷം ഒക്ടോബറിൽ, അഞ്ച് സംസ്ഥാനങ്ങളിലായി 50 ലധികം സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു.
Comments