സുബി സുരേഷിന്റെ വിയോഗ വാർത്തയിൽ നിന്നും മലയാളികൾ ഇപ്പോഴും കരകയറിയിട്ടില്ല. വിവാഹ സ്വപ്നങ്ങൾ ബാക്കിയാക്കിയാണ് സുബി മടങ്ങിയത്. താരത്തെ വിവാഹം കഴിക്കാനായി തീരുമാനിച്ചിരുന്ന മിമിക്രി കലാകാരൻ കലാഭവൻ രാഹുലിന്റെ വാക്കുകളാണ് ആരാധകർക്ക് വീണ്ടും നോവാകുന്നത്.
എല്ലാ ചികിത്സകളും കൊടുത്തു. കുറെ ദിവസം ഐസിയുവില്‍ നോക്കി, പക്ഷെ ആളെ കിട്ടിയില്ല. കുറെ നാളായി ഒരുമിച്ച് പോഗ്രാമിന് പോയിട്ടുണ്ടായിരുന്നു. ഞങ്ങൾ അടുത്ത സുഹൃത്തുക്കളായിരുന്നു. നല്ലൊരു സൗഹൃദമായിരുന്നു ഞങ്ങൾക്ക് ഉണ്ടായിരുന്നത്. പ്രണയിക്കുവാനൊക്കെയുള്ള സമയം ഞങ്ങൾക്ക് രണ്ടുപേർക്കും കടന്നു പോയല്ലോ. ഒരുമിച്ച് ജീവിക്കണമെന്ന് തോന്നിയിരുന്നു. ആർക്കും കുഴപ്പങ്ങൾ ഒന്നുമില്ലെങ്കിൽ ഒരുമിച്ചു പോകാമെന്ന് ഒരു തീരുമാനത്തിലെത്തിയിരുന്നു. ഫെബ്രുവരിയിൽ കല്യാണം കഴിക്കാൻ ആണ് തീരുമാനിച്ചിരുന്നത്. – രാഹുൽ പറഞ്ഞു.
ആശുപത്രിയില്‍വെച്ച് സംസാരിച്ചപ്പോള്‍ പല ഘട്ടത്തിലും ആരോഗ്യത്തില്‍ ഇംപ്രൂവ്മെന്റ് ഉണ്ടായിരുന്നു. ചില സമയങ്ങളില്‍ ഓര്‍മയൊക്കെ പോകുന്നുണ്ടായിരുന്നു. ഡോക്ടര്‍മാരും പറഞ്ഞത് ഇംപ്രൂവായി വരുമെന്നാണ്. പക്ഷേ സോഡിയവും പൊട്ടാസ്യവുമൊക്കെ കുറയാറുണ്ട്. പുള്ളിക്കാരി ഭക്ഷണം കഴിക്കുന്നത് കുറവായിരുന്നു. ട്രിപ്പ് പോകുകയാണെങ്കിലും ഭക്ഷം കഴിക്കുന്നതിൽ സുബിക്ക് വലിയ താല്‍പര്യം ഇല്ലായിരുന്നു. ജ്യൂസൊക്കെ കഴിക്കും എന്ന് മാത്രം.- രാഹുൽ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
ആശുപത്രിയിൽ പൊതുദർശനത്തിന് വെച്ച തന്റെ പ്രിയതമയെ അവസാനമായി കാണാനെത്തിയ രാഹുൽ തീരാദുഖ:ത്തോടെ തിരിഞ്ഞൊന്ന് നോക്കാതെയാണ് മടങ്ങിയത്. വിവാഹിതയാകാൻ തയ്യാറെടുപ്പുകൾ നടത്തുന്നതിനിടയിലാണ് സുബിയുടെ അന്ത്യം സംഭവിച്ചത്.
ഫെബ്രുവരിയിൽ വിവാഹം നടക്കാൻ സാധ്യതയുണ്ടെന്ന് സുബി ചാനൽ പരിപാടിയിൽ പറഞ്ഞിരുന്നു. അറേഞ്ചേഡ് മാരേജിന് താത്പര്യമില്ലെന്നും പ്രണയിച്ച് തന്നെ കല്യാണം കഴിക്കാനാണ് താൻ ആഗ്രഹിക്കുന്നത്. ഒരാൾ തന്നെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് കൂടെ കൂടിയിട്ടുണ്ട്. പുള്ളിക്കാരൻ ഫെബ്രുവരിയിൽ വിവാഹം കഴിക്കണം എന്ന് പറഞ്ഞുകൊണ്ടാണ് നടക്കുന്നത്. ഏഴുപവന്റെ താലി മാല വരെ ബുക്ക് ചെയ്തിട്ടുണ്ടെന്നും സുബി പരിപാടിക്കിടയിൽ സൂചിപ്പിച്ചിരുന്നു.
Comments