മുംബൈ: മഹാരാഷ്ട്രയിൽ വന്യമൃഗങ്ങളെ വേട്ടയാടുന്ന അഞ്ച് പേർ പിടിയിൽ. ഇന്നലെ പുലർച്ചെ ഗോണ്ടിയ ജില്ലയിൽ നടത്തിയ റെയ്ഡിലാണ് അറസ്റ്റ്. ഡിയോറി തഹസീലിലെ നക്സൽ ബാധിത പ്രദേശങ്ങളായ പാലന്ദൂർ ജമീന്ദാരി, മംഗേസാരി ഗ്രാമങ്ങളിൽ പോലീസിന്റെയും വനം വകുപ്പിന്റെയും ഉദ്യോഗസ്ഥരുടെ സംയുക്ത ഓപ്പറേഷനിലാണ് കുറ്റകൃത്യം കണ്ടെത്തിയത് .
പ്രതികളിൽ നിന്ന് വിവിധതരം കെണികളും വന്യമൃഗങ്ങളുടെ നഖങ്ങളും മൃഗങ്ങളുടെ അവയവങ്ങളും 21.49 ലക്ഷം രൂപയും 84,000 രൂപയുടെ നാടൻ മദ്യവും കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇവിടെയുള്ള വനമേഖലയിൽ ചിലർ കരിമ്പുലിയെ വേട്ടയാടിയതായി ഒരു മാസം മുമ്പ് അധികൃതർക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് ഗ്രാമങ്ങളിലും അന്വേഷണം നടത്തിയതെന്ന് ഫോറസ്റ്റ് ഓഫീസർ പറഞ്ഞു.
വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരമുള്ള കുറ്റമാണ് പ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Comments