തിരുവനന്തപുരം: കാവി നിറത്തോട് സംസ്ഥാന സർക്കാരിന് അസഹിഷ്ണുതയും അലർജിയുമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കാവി നിറം ഭാരതത്തിന്റെ സനാതന ധർമ്മത്തിന്റെ പ്രതീകമാണെന്നും അതാണ് ദേശീയ പതാകയിൽ അടക്കം പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ കാവി വിലക്കിക്കൊണ്ടുള്ള നടപടി ആര് സ്വീകരിച്ചാലും കേരളത്തിലെ ജനങ്ങൾ അംഗീകരിക്കാൻ പോകുന്നില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. വെള്ളായണി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പരാമർശം.
പോലീസ് കാവി വിലക്കിയ ക്ഷേത്രത്തിൽ കാവിയുടുത്താണ് വി. മുരളീധരൻ എത്തിയത്. ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളുമായും പൂജാരിമാരുമായും അദ്ദേഹം സംസാരിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. സുരേഷ്, നഗരസഭ പ്രതിപക്ഷ നേതാവ് എംആർ ഗോപൻ എന്നിവർ കേന്ദ്രമന്ത്രിയെ അനുഗമിച്ചു.
ഉത്സവത്തിന്റെ ഭാഗമായി വെള്ളായണി ക്ഷേത്ര പരിസരത്ത് കാവി കൊടിയും തോരണങ്ങളും ഉപയോഗിച്ച് അലങ്കരിച്ചതിന് ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ ഉൾപ്പെടെ 8 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുക്കുകയും കണ്ടാൽ അറിയാവുന്ന 58 പേരെ കേസിൽ പ്രതികളാക്കുകയും ചെയ്തു. രാഷ്‌ട്രീയ സമത്വം പാലിക്കുന്ന നിറങ്ങൾ ഉപയോഗിച്ചില്ല എന്നാരോപിച്ചായിരുന്നു നടപടി. ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളുടെ വീടുകളിൽ കയറി പോലീസ് അതിക്രമം നടത്തുകയും സ്ത്രീകളെ ഉൾപ്പെടെ അധിക്ഷേപിക്കുകയും ചെയ്തു. ഇതിനെതിരെ വൻ പ്രതിഷേധമാണ് അരങ്ങേറിയത്.
Comments