ലക്‌നൗ: കുപ്രസിദ്ധ ഗ്യാങ്സ്റ്ററും എസ്പിയുടെ നേതാവുമായിരുന്ന ആതിഖ് അഹമ്മദിന്റെ സഹായിയുടെ വീട് ബുൾഡോസർ കൊണ്ട് പൊളിച്ചുനീക്കി യുപി സർക്കാർ. പ്രയാഗ്‌രാജിലെ ഉമേഷ് പാൽ കൊലപാതക കേസിൽ പോലീസ് അന്വേഷണം നേരിടുന്ന പ്രതിയുടെ വീടാണ് ബുൾഡോസർ നടപടി നേരിട്ടത്. അനധികൃതമായി നിർമ്മിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് യുപി സർക്കാരിന്റെ നീക്കം.
ബുധനാഴ്ച രാവിലെ പ്രയാഗ്‌രാജ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (പിഡിഎ) ഉദ്യോഗസ്ഥരെത്തി വീട് പൊളിച്ചുനീക്കാനുള്ള നടപടി ആരംഭിക്കുകയായിരുന്നു. പ്രയാഗ്‌രാജിലെ കരേലി പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ചാക്കിയ എന്ന സ്ഥലത്താണ് വീട് സ്ഥിതി ചെയ്തിരുന്നത്. അനധികൃതമായി കെട്ടിപ്പടുത്ത നിർമ്മിതി ഏകദേശം 2.5 കോടി രൂപ വിലമതിക്കുമെന്നും പിഡിഎ ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരി 24നായിരുന്നു ഉമേഷ് പാൽ കൊല്ലപ്പെട്ടത്. 2005ൽ രാജുപാൽ എംഎൽഎയെ വധിച്ച സംഭവത്തിലെ സുപ്രധാന സാക്ഷിയായിരുന്നു ഉമേഷ്. ഇക്കാരണത്താൽ പോലീസ് സുരക്ഷയിൽ കഴിയുകയായിരുന്ന ഉമേഷിനെ അജ്ഞാത സംഘമെത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രയാഗ്‌രാജിലുള്ള ഉമേഷിന്റെ വസതിക്ക് പുറത്തുവച്ച് പട്ടാപ്പകൽ സമയത്തായിരുന്നു സംഭവം.
ആക്രമണത്തിൽ ഉമേഷിനൊപ്പമുണ്ടായിരുന്ന ഒരു പോലീസുദ്യോഗസ്ഥൻ കൊല്ലപ്പെടുകയും മറ്റൊരു സുരക്ഷാ ജീവനക്കാരന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. രാജുപാൽ വധവുമായി ബന്ധപ്പെട്ട് നിലവിൽ ജയിലിൽ കഴിയുന്ന പ്രധാന പ്രതി ആതിഖ് അഹമ്മദിന്റെ (എസ്പിയുടെ മുൻ എംപി) സഹായികളാണ് ഉമേഷിനെ വധിച്ചതെന്നാണ് പ്രാഥമിക വിവരം. ഇതിന് വേണ്ടി ഗുജറാത്തിലെ സബർമതി ജയിലിൽ വച്ച് ആതിഖ് ഗൂഢാലോചന നടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
Comments