1921-ലെ മലബാർ മാപ്പിള ലഹള പ്രമേയമാക്കി രാമസിംഹൻ അലി അക്ബർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പുഴ മുതൽ പുഴ വരെ’. പ്രഖ്യാപനം മുതൽ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമ തിയറ്ററിൽ എത്തിക്കാതിരിക്കാൻ ചില കോണുകളിൽ നിന്ന് ശക്തമായ ശ്രമങ്ങൾ നടന്നിരുന്നു. മാർച്ച് 3-നാണ് സിനിമ തിയറ്ററുകളിലെത്തുക. ചിത്രം പ്രദർശിപ്പിക്കുന്ന തിയറ്ററുകളുടെ ലിസ്റ്റും സംവിധായകൻ പുറത്തു വിട്ടിരുന്നു. ഇപ്പോഴിതാ, ഇടപ്പള്ളിയിലെ വനിത തിയറ്റർ മാത്രം അവസാന നിമിഷം കാലു വാരിയെന്ന് പറയുകയാണ് രാമസിംഹൻ. എറണാകുളത്ത് പോസ്റ്റർ വ്യാപകമായി കീറുന്നുണ്ടെന്നും ഇതിന് പിന്നിൽ ഒരു ഫിലിം കമ്പനിയാണെന്നും സംവിധായകൻ തുറന്നടിച്ചു.
‘സിനിമ പ്രദർശിപ്പിക്കാൻ അത്യാവശ്യം തിയറ്ററുകൾ ലഭ്യമായി. 81 തിയറ്ററുകളിലാണ് ‘പുഴ മുതൽ പുഴ വരെ’ റിലീസ് ചെയ്യുന്നത്. 82 തിയറ്ററുകളാണ് ആദ്യം ഉണ്ടായിരുന്നത്. എന്നാൽ, അവസാന നിമിഷത്തിൽ ഇടപ്പള്ളിയിലെ വനിത തിയറ്റർ മാത്രം കാലുവാരി. പരസ്യത്തിലൊക്കെ തിയറ്ററിന്റെ പേര് വന്നിരുന്നു. അവർ പ്രദർശിപ്പിക്കാം എന്ന് ഉറപ്പ് നൽകിയിരുന്നതാണ്. ഇപ്പോൾ ‘അങ്ങനെ ഒരു വാക്ക് പറഞ്ഞിട്ടില്ല’ എന്നാണ് അവർ പറയുന്നത്. പലയിടത്തും സിനിമയുടെ പോസ്റ്റർ വ്യാപകമായി കീറി കളയുന്നുണ്ട്. പോസ്റ്റർ ഒട്ടിച്ചിട്ട് പശ ഉണങ്ങും മുമ്പു തന്നെ ചിലർ അത് കീറി കളയുന്നു’.
‘എറണാകുളത്ത് പോസ്റ്റർ കീറിയവരെയും അവരുടെ ഉദ്ദേശവും ഞങ്ങൾക്ക് വ്യക്തമായി അറിയാം. ഈ അവസാന നിമിഷത്തിൽ അത് തുറന്നു പറഞ്ഞ് പ്രശ്‌നം ഉണ്ടാക്കേണ്ട എന്ന് വിചാരിച്ചിട്ടാണ് പറയാത്തത്. ഒരു ഫിലിം കമ്പനി തന്നെയാണ് ഇതിന് പിന്നിൽ. മേലിൽ ഇത് ആവർത്തിക്കരുത്. ഇനി ആവർത്തിച്ചാൽ ഏത്ര വമ്പനായാലും ഞങ്ങൾ വെളിപ്പെടുത്തും. ജനങ്ങളുടെ വിയർപ്പിന്റെ സിനിമയാണ് പുഴ മുതൽ പുഴ വരെ. അവരുടെ പണം ഉപയോഗിച്ചാണ് പോസ്റ്റർ ഇറക്കുന്നത്. അത് കീറി കളയുന്നത് മോശമാണ്. ചിത്രത്തെ പരാജയപ്പെടുത്താം എന്ന് ആരും വിചാരിക്കേണ്ട. ഇത്രയുമൊക്കെ കൊണ്ടുവരാൻ പറ്റിയെങ്കിൽ ഈ സിനിമ വിജയമാക്കാനും ജനങ്ങൾക്ക് അറിയാം. നമുക്ക് തിയറ്റർ തന്ന ഉടമകൾക്ക് നഷ്ടം വരരുത്. അത് നമ്മുടെ കടമയാണ്. കർമ്മത്തിൽ നിന്ന് ഇന്നത്തോടു കൂടി ഞാൻ അരങ്ങ് ഒഴിയുകയാണ്. ഇനി സിനിമ പ്രേക്ഷകന്റെയാണ്’ എന്നും രാമസിംഹൻ പറഞ്ഞു.
Comments