ന്യൂഡൽഹി : വാഹനാപകടത്തിൽ മരിച്ച 32-കാരന്റെ ഹൃദയം ദാനം ചെയ്തു. 10 കിലോമീറ്റർ ഗ്രീൻ കോറിഡോറിലൂടെയാണ് രോഗിയെ ചികിത്സിക്കുന്ന എയിംസ് ആശുപത്രിയിലേക്ക് ഹൃദയം എത്തിച്ചത്.
ഫെബ്രുവരി 25-ന് നടന്ന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് യുവാവിനെ ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സിടി പരിശോധനയിൽ കടുത്ത മസ്തിഷ്‌ക ക്ഷതം കണ്ടെത്തിയതായി ഡോക്ടർമാർ അറിയിച്ചു. എന്നാൽ പരമാവധി ശ്രമിച്ചിട്ടും യുവാവിന്റെ ജീവൻ തിരിച്ചു പിടിക്കാൻ സാധിച്ചിരുന്നില്ല. മസ്തിഷ്‌ക മരണം സംഭവിച്ചതിന് ശേഷം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ അവയവങ്ങൾ ദാനം ചെയ്യുന്നതിന് സമ്മതം നൽകി.
അവയവങ്ങൾ ശേഖരിച്ചതിന് ശേഷം മൂന്ന് ആശുപത്രികളിലേക്കാണ് അയച്ചത്. ഇവിടെ തന്നെ പരിചരണ വിഭാഗത്തിൽ കഴിയുന്ന രോഗിക്ക് അദ്ദേഹത്തിന്റെ വൃക്കകൾ ദാനം ചെയ്തു. കരൾ പകുത്തു നൽകിയത് സർഗംഗാറാം ആശുപത്രിയിലെ രോഗിക്കും വൃക്ക ഡൽഹി ഷാലിമാർ ബാഗിലെ മാക്‌സ് ആശുപത്രിയിൽ കഴിയുന്ന രോഗിക്കും നൽകിയതായി ആശുപത്രി അധികൃതർ അറിയിച്ചു.
ഫോർട്ടിസ് ആശുപത്രിയിൽ നിന്ന് 10 കിലോമീറ്റർ ദുരം 11 മിനിറ്റുകൊണ്ട് താണ്ടി എയിംസിൽ ഹൃദയം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രീൻ കോറിഡോർ സജ്ജമാക്കിയത്. ഹൃദയം സ്വീകരിച്ച രോഗിയുടെ ശസ്ത്രക്രിയ ആശുപത്രിയിൽ നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Comments