ടെഹ്‌റാൻ: ഇറാനിലെ ഗേൾസ് സ്‌കൂളുകളിൽ വിഷവാതക പ്രയോഗം നടക്കുന്നതായി പരാതി. വിഷവാതകം ശ്വസിച്ച് അവശനിലയിലായ നൂറോളം വിദ്യാർത്ഥിനികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. പെൺകുട്ടികൾ സ്‌കൂളിൽ പോകുന്നത് തടയാനും വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്നകറ്റാനുമാണ് വിഷവാതക പ്രയോഗം നടത്തുന്നതെന്ന ആരോപണം ശക്തമാണ്.
ഇറാനിലെ വിവിധയിടങ്ങളിലായി സ്ഥിതി ചെയ്യുന്ന ഗേൾസ് സ്‌കൂളുകളിൽ കഴിഞ്ഞ മൂന്ന് മാസത്തോളമായി സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഏറ്റവും ഒടുവിലായി റിപ്പോർട്ട് ചെയ്ത സംഭവത്തിൽ പത്ത് ഗേൾസ് സ്‌കൂളിലെ കുട്ടികളാണ് ആശുപത്രിയിലായത്. ഇതിൽ മൂന്ന് സ്‌കൂളുകൾ തലസ്ഥാന നഗരമായ ടെഹ്‌റാനിലും ഏഴെണ്ണം വടക്കുപടിഞ്ഞാറൻ നഗരമായ അർദാബിലിലുമാണ് സ്ഥിതി ചെയ്യുന്നത്.
അർദാബിലിൽ നിന്നും 108 വിദ്യാർത്ഥിനികൾ ആശുപത്രിയിലാണ്. ഇവർ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ നവംബറിൽ റിപ്പോർട്ട് ചെയ്യപ്പെട്ട വിഷവാതക പ്രയോഗത്തെ തുടർന്ന് 1,200ഓളം പെൺകുട്ടികളായിരുന്നു അവശനിലയിലായി ചികിത്സ തേടിയത്.
Comments