ന്യൂഡൽഹി : ദാരിദ്ര്യം മഹത്വമാണെന്ന ധാരണ ഇല്ലാതാക്കുന്നതിൽ നിന്ന് നമ്മൾ വിജയിച്ചുവെന്ന് മുൻ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ മുൻ സർക്കാരുകളുടെ ഭരണം രാജ്യത്തിന്റെ അടിസ്ഥാനസൗകര്യ വികസനങ്ങൾക്ക് തടസ്സമായിരുന്നു. ദാരിദ്ര്യം മഹത്തരമാണന്ന് വിശ്വസിക്കുന്നവരാണവർ. എന്നാൽ ആ ധാരണ ഇല്ലാതാക്കുന്നതിൽ ബിജെപി സർക്കാർ വിജയിച്ചിരിക്കുകയാണ്’ പ്രധാനമന്ത്രി പറഞ്ഞു. ‘അടിസ്ഥാനസൗകര്യവും നിക്ഷേപവും’ എന്ന വെബിനാറിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘2014-ന് മുൻപുണ്ടായിരുന്ന വിമാനത്താവളങ്ങളുടെയും തുറമുഖത്തിന്റെയും എണ്ണം ഇന്ന് ഇരട്ടിയായിരിക്കുന്നു. അടിസ്ഥാന സൗകര്യ വികസനമാണ് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ പ്രേരകശക്തി, രാജ്യത്തിന്റെ വികസനമെന്ന പാത പിന്തുടരുന്നതിലൂടെ 2047 ആകുമ്പോഴെക്കും ഇന്ത്യ ഒരു വികസിത രാഷ്ട്രമായി മാറും. ഞങ്ങളുടെ വേഗത ഇനി കൂടുതൽ മെച്ചപ്പെടുത്തുകയും ടോപ്പ് ഗിയറിൽ മുന്നോട്ട് പായുകയും ചെയ്യും.’ മോദി ചൂണ്ടിക്കാട്ടി.
‘പ്രധാനമന്ത്രി ഗതി ശക്തി മാസ്റ്റർ പ്ലാൻ’ സാമ്പത്തികവും അടിസ്ഥാനസൗകര്യ വികസനവും തമ്മിൽ സമന്വയിപ്പിക്കുന്ന ഒരു നിർണായക പദ്ധതിയാണ്. ഈ പദ്ധതിയിലൂടെ ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങളുടെയും മൾട്ടിമോഡൽ ലോജിസ്റ്റിക്സിന്റെയും മുഖച്ഛായ മാറ്റാൻ പോകുകയാണ്’ പ്രധാനമന്ത്രി പറഞ്ഞു.
ഈ വർഷത്തെ ബജറ്റിൽ നൂറ് നിർണായക പദ്ധതികൾക്ക് മുൻഗണന നൽകുകയും 75,000 കോടി രൂപ ഇതിനായി വകയിരുത്തുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനങ്ങൾക്ക് നൽകുന്ന 50 വർഷം വരെ കാലാവധിയുള്ള ലോണുകളുടെ പലിശ ഒരു വർഷത്തേക്ക് കൂടി ഒഴിവാക്കി നൽകിയതായും ബജറ്റ് തുക 30 ശതമാനമായി വർദ്ധിപ്പിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി. 2013-14 നെ അപേക്ഷിച്ച് ഇന്ത്യയുടെ പദ്ധതി ചെലവ് 5 മടങ്ങ് വർദ്ധിച്ചിട്ടുണ്ടെന്നും ദേശീയ അടിസ്ഥാനസൗകര്യ പൈപ്പ് ലൈൻ പദ്ധതിയ്ക്ക് കീഴിൽ 110 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Comments