തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ ഹൈന്ദവ ആചാര അനുഷ്ഠാനങ്ങളെ വികൃതമായി അവതരിപ്പിച്ചതിൽ പ്രതിഷേധം ശക്തം. ജനകീയ പ്രതിരോധ ജാഥയിൽ ഹിന്ദു മത വിശ്വാസികൾ ഏറെ വിശ്വാസത്തോടെ കാണുന്ന അനുഷ്ഠാനമായ വെളിച്ചപ്പാട് അഥവാ കോമരം തുള്ളലിനെ വികൃതമായി ചിത്രീകരിച്ചു. സംഭവത്തിനെതിരെ പ്രതികരിച്ച് നിരവധി ഹൈന്ദവ സംഘടനകളും വിശ്വാസികളും രംഗത്ത് വന്നു.
ജാഥയിൽ കോമരവേഷം ധരിച്ച വ്യക്തി സിനിമാ ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. പിന്നാലെ പ്രതിഷേധം ശക്തമായി. ഹൈന്ദവ ആചാരങ്ങളെയും വിശ്വാസങ്ങളെയും അവഹേളിക്കുന്നവർക്ക് എതിരെ നിയമനടപടി സ്വീകരിക്കണമെന്ന് വിശ്വാസികൾ ശക്തമായി ആവശ്യപ്പെട്ടു.
മുൻപും ഇത്തരത്തിലുള്ള സംഭവങ്ങൾ അനവധി ഉണ്ടായിട്ടുണ്ട്. 2015-ൽ സിപിഎം കണ്ണൂരിൽ നടത്തിയ ഓണാഘോഷ പരിപാടിയിൽ ശ്രീ നാരായണ ഗുരുവിനെ അപമാനിക്കുന്ന നിശ്ചല ദൃശ്യം ഉൾപ്പെടുത്തിയത് വൻ വിവാദമായിരുന്നു. യുഗപുരുഷനായ ശ്രീനാരായണ ഗുരുവിനെ കഴുത്തിൽ കയറിട്ട് കെട്ടി കുരിശിൽ തറക്കുന്ന നിശ്ചല ദൃശ്യമായിരുന്നു സിപിഎം അവതരിപ്പിച്ചത്. ഇതിനെതിരെയും നിരവധി ഹൈന്ദവ സംഘടനകളും നേതാക്കളും രംഗത്ത് വന്നിരുന്നു.
ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയും ഹൈന്ദവ വിശ്വാസങ്ങളെയും ആചാരനുഷ്ഠാനങ്ങളെയും ആരാധനാ സങ്കൽപ്പങ്ങളെയും തുടർച്ചയായി അവഹേളിക്കാറുണ്ട്. സരസ്വതി ദേവിയെ അവഹേളിക്കുന്ന എംഎഫ് ഹുസൈന്റെ ചിത്രവും അയ്യപ്പനെ അവഹേളിക്കുന്ന ചിത്രവും കലാലയങ്ങളിൽ സ്ഥാപിച്ച് നിരന്തരം കലാപ വെല്ലുവിളികൾ എസ്എഫ്ഐ നടത്താറുണ്ട്.
Comments