ബെംഗളൂരു: കാലഹരണപ്പെട്ട ഉപഗ്രഹം ഭൂമിയിൽ വിജയകരമായി തിരിച്ചിറക്കി ഐഎസ്ആർഒ. 2011 ഒക്ടോബർ 12-ന് വിക്ഷേപിച്ച മേഘാ ട്രോപിക്‌സ്-1 എന്ന കാലാവസ്ഥാപഠന ഉപഗ്രഹമാണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ പസിഫിക് സമുദ്രത്തിൽ പതിച്ചത്.
തെക്കേ അമേരിക്കയിൽ പെറുവിന്റെ തലസ്ഥാനമായ ലിമയിൽ നിന്ന് ഏകദേശം 3800 കിലോമീറ്റർ അകലെയാണ് ഉപഗ്രഹം ഇറക്കിയത്. കാലഹരണപ്പെട്ട ഉപഗ്രഹത്തിൽ 125 കിലോഗ്രാം ഇന്ധനം അവശേഷിച്ചിരുന്നു. 870 കിലോമീറ്റർ ഭ്രമണപഥത്തിലായിരുന്ന ഉപഗ്രഹം 300 കിലോമീറ്റർ ഭ്രമണപഥത്തിലേക്കു താഴ്‌ത്തി പലതവണ ഭൂമിയെ ചുറ്റി ഇന്ധനത്തിന്റെ അളവ് കുറച്ച ശേഷമാണ് തിരിച്ചിറക്കിയത്.
ബഹിരാകാശ മാലിന്യം വലിയ പ്രതിസന്ധിയാകുന്ന സാഹചര്യത്തിലാണ് ഉപഗ്രഹം തിരിച്ചിറക്കുന്നത്. പ്രതിസന്ധികളെയെല്ലാം മറികിടന്നാണ് മേഘാ ട്രോപിക്സ്1-നെ ഐഎസ്ആർഒ വിജയകരമായി ഭൂമിയിൽ തിരിച്ചെത്തിച്ചത്. ഫ്രഞ്ച് ബഹിരാകാശ ഏജൻസിയായ സിഎൻഇഎസുമായി ചേർന്നാണ് മേഘ ട്രോപിക്‌സ്-1 വിക്ഷേപിച്ചത്. കഴിഞ്ഞ വർഷം ഇസ്‌റോയുടെ റിസാറ്റ് 2 എന്ന ഉപഗ്രഹം നിന്ത്രണ വിധേയമല്ലാത്ത രീതിയിൽ തിരിച്ചിറക്കിയിരുന്നു.
Comments