നമ്മുടെ നാട്ടിൽ മാലിന്യങ്ങളെ ജൈവം, അജൈവം, പ്ലാസ്റ്റിക്, ലോഹങ്ങൾ എന്നിങ്ങനെയൊക്കെ തരം തിരിച്ചുള്ള സംസ്ക്കരണം ഇല്ലെന്ന് ഏതാണ്ട് ഉറപ്പാണ്. തന്നെയല്ല കേവലം സംസ്ക്കരണം പോലുമില്ലെന്നാണ് കേരളത്തിലെ ഏറ്റവും വലിയ നഗരമായ കൊച്ചിയിലെ മാലിന്യ സംസ്ക്കരണ ഇടമായ ബ്രഹ്മപുരം സൂചിപ്പിക്കുന്നത്.
മാലിന്യങ്ങൾ തരംതിരിക്കാതെ ഒന്നായി ഒരിടത്ത് അനേകം നാൾ കൂട്ടിയിട്ടാൽ അതിന്റെ ഘനം കൂടുന്നതിനനുസരിച്ച് അടിഭാഗത്തുള്ളവയ്ക്ക് ഓക്സിജൻ ലഭ്യമാവാതെ വരികയും തൽഫലമായി അവിടെ ഓക്സിജന്റെ അഭാവത്തിലുള്ള ‘anaerobic decomposition’ സംഭവിക്കുകയും ചെയ്യും. അതിലൂടെ ധാരാളമായി ജ്വലന സ്വഭാവമുള്ള മീഥേൻ പോലുള്ള വാതകങ്ങൾ ഉണ്ടാവുകയും ചെറിയ ഒരു സ്പാർക്ക്, അല്ലെങ്കിൽ അലക്ഷ്യമായി വലിച്ചെറിയുന്ന സിഗരറ്റ്,ബീഡിക്കുറ്റികൾ അവയെ ജ്വലിപ്പിക്കുകയൂം ആ അഗ്നി പലപ്പോഴും നിയന്ത്രണാതീതമായി മാറുകയും ചെയ്യും. അതിൽ നിന്ന് ബഹിർഗമിക്കുന്ന വാതകങ്ങളിൽ ജ്വലനസ്വഭാവമുള്ള മീഥേൻ ഗ്യാസ് ഉണ്ടാവുമെന്നതുകൊണ്ട് ഒരിക്കൽ തീ പിടിച്ചാൽ അണയ്ക്കുക ഏതാണ്ട് അസാദ്ധ്യമായ കാര്യമാണ്.
മീഥേൻ വാതകങ്ങൾ കത്തുമ്പോൾ ഉണ്ടാവുന്ന ഉയർന്ന താപത്തിൽ ജന്തുജീവികളുടെ ആരോഗ്യത്തെ അതിഭീകരമായ വിധത്തിൽ ബാധിക്കാനിടയുള്ള അനേകം മാരകമായ രാസസംയുക്തങ്ങൾ കൂടിയുണ്ടാവും എന്നതാണ് അത് ഒരു slow atom bomb ആണെന്ന് പറയാനുള്ള കാരണം. അണുബോംബുകൾ പൊട്ടുമ്പോഴുണ്ടാവുന്ന നാശം നേരിട്ട്, അപ്പോൾത്തന്നെയാണ് ജീവജാലങ്ങളെ ബാധിക്കുകയെങ്കിൽ, ഇതങ്ങിനെയല്ല, അനേക കാലം നീണ്ടുനിൽക്കുന്ന ആരോഗ്യപ്രശ്നങ്ങളാണ് ഇതുണ്ടാക്കുക.
ആ അഗ്നിയുടെ ഫലമായുണ്ടാവുന്ന ഉയർന്ന താപത്തിൽ അരുതാത്ത/അസ്വീകാര്യാമായ/ മാരകമായ പല രാസസംയുക്തങ്ങൾ കൂടി ഉണ്ടാവുകയും, അതെല്ലാം അന്തരീക്ഷത്തിലേക്കും, ജലം, മണ്ണ് എന്നിങ്ങനെ സകലയിടങ്ങളിലേക്കും വ്യാപിക്കുകയും ചെയ്യും.
അത്തരത്തിലുണ്ടാവുന്ന മാരകമായ രാസസംയുക്തങ്ങളിൽ ഏറ്റവും അപകടകാരികളാണ് ഡയോക്സിനുകൾ, ഫ്യുറാനുകൾ, പോളിക്ലോറിനേറ്റഡ് ബൈഫിനൈലുകൾ ഒക്കെ. അവയെ മൊത്തത്തിൽ POP(persistent organic pollutants) എന്ന പേരിൽ വിളിക്കാൻ കാരണം അവയെല്ലാം ചിരഞ്ജീവികളെന്നതുകൊണ്ടാണ്. എന്തൊക്കെ ആരോഗ്യപ്രശ്നങ്ങളാണ് അവയുണ്ടാക്കുക എന്ന് ചോദിച്ചാൽ ഉത്തരം പറയുക എളുപ്പമല്ല. കാരണം മനുഷ്യശരീരത്തിലെ ഏതാണ്ട് സകല വ്യവസ്ഥകളെയും തകിടം മറിക്കുന്ന പലതും അവയുണ്ടാക്കും എന്നതാണ്. ചുരുങ്ങിയ അളവിൽ, ചുരുങ്ങിയ കാലഘട്ടത്തേക്കാണെങ്കിൽ കണ്ണെരിച്ചിൽ, ത്വക്കിൽ കുമിളകൾ, കറുത്ത പാടുകൾ, കരളിന്റെ പ്രവർത്തനം താൽക്കാലികാമയി തകരാറിലാവുക, ശ്വസനവ്യവസ്ഥയുമായി ബന്ധപ്പെട്ട, ശ്വാസംമുട്ട് പോലെയുള്ളവ ഉണ്ടാക്കുമെങ്കിൽ. കൂടിയ അളവിൽ, കൂടുതൽ കാലഘട്ടത്തേയ്ക്ക് അവ ആഗിരണം ചെയ്താൽ പ്രതിരോധവ്യവസ്ഥ ബലഹീനമാവുക, ഹോർമോൺ, അന്തസ്രാവ ഗ്രന്ഥി വ്യവസ്ഥകൾ തകരാറിലാവുക, പ്രത്യുൽപാദന വ്യവസ്ഥയെ ബാധിച്ച് വന്ധ്യതാ, ജനിതക വൈകല്യങ്ങൾ ഉണ്ടാക്കുക അങ്ങിനെ ധാരാളം കുഴപ്പങ്ങൾക്ക് പുറമെ കാൻസറിനും കരണമാവുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്.
ഭൂരിപക്ഷം കൊച്ചിക്കാർക്കും ഇപ്പോൾ അറിയുന്ന ഒരേയൊരുകാര്യം മാലിന്യക്കൂമ്പാരത്തിലെ തീപിടിത്തം മൂലമുള്ള പുക അവർക്ക് ശ്വാസം മുട്ട് , കണ്ണുനീറ്റൽ എന്നിങ്ങനെയുള്ള ചില്ലറ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു എന്നത് മാത്രമാണ്. പക്ഷെ സംഗതിയുടെ കിടപ്പത്ര സുഖകരമല്ല. കുറഞ്ഞപക്ഷം ഭാവിയിൽ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങളെക്കുറിച്ചു ശരിയായ അവബോധമുള്ളവർക്കെങ്കിലും.ലോകത്ത് ചിരഞ്ജീവികൾ എന്ന് വിളിക്കാവുന്ന രാസസംയുക്തങ്ങളിൽ ഒന്നാണ് ഡയോക്സിനുകൾ. അതുകൊണ്ട് ഒരിക്കൽ പരിസ്ഥിതിയിലേക്ക് അവയെ തുറന്നുവിട്ടാൽ തലമുറ, തലമുറകളോളം അവർ നാശം വിതച്ചുകൊണ്ടിരിക്കും. അതാണ് പ്ലാസ്റ്റിക്കുകൾ ഒരിക്കലും കത്തിക്കരുതെന്ന് പറയുന്നതും, നിയമം വഴിയായി അത് തടയാനുള്ള കാരണവും.
എങ്ങിനെയാണ് മനുഷ്യരാശിയെ ഇതിൽനിന്ന് മോചിപ്പിക്കാനാവുക? ചെറുപ്പത്തിൽ, ധാർമ്മികത, സദാചാരം, സംസ്ക്കാരം എന്നിവയെ മനസ്സിലാക്കിക്കൊടുക്കുന്ന അതേ ഗൗരവത്തോടെ തന്നെ മാലിന്യങ്ങളെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും പഠിപ്പിക്കേണ്ടിയിരിക്കുന്നു. ഒരു മനുഷ്യന് ചെയ്യാവുന്ന ദുഷ്ക്കർമ്മങ്ങളിൽ ഏറ്റവും ദോഷകരമായ ഒന്നാണ് തോന്നിയിടത്തെല്ലാം അലംഭാവത്തോടെ മാലിന്യങ്ങൾ വലിച്ചെറിയുന്നത് എന്ന് നാം മനസ്സിലാക്കുകയും, നമ്മുടെ കുട്ടികളെ അത് പഠിപ്പിക്കേണ്ടിയുമിരിക്കുന്നു.
ഓരോ കാലത്തും ഭരിക്കുന്ന സർക്കാർ മാലിന്യങ്ങളെ കൈകാര്യം ചെയ്യൽ, നിർമ്മാജനം, പുനരുപയോഗം തുടങ്ങിയ കാര്യങ്ങളിൽ അതീവ ഗൗരവത്തോടെ ശ്രദ്ധചെലുത്തേണ്ടിയിരിക്കുന്നു. അമിതമായി മാലിന്യം ഉണ്ടാവുന്ന തരത്തിലുള്ള ജീവിതശൈലിയാണ് ഇന്ന് മിക്കവർക്കും എന്നതുകൊണ്ട് കുന്നുകൊടുന്ന മാലിന്യത്തെ ആറ്റം ബോംബുകളെപ്പോലെ തന്നെ മാരകമായതാണെന്ന്. മനസ്സിലാക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ അറിവില്ലായ്മയ്ക്ക്, അലംഭാവത്തിന്, അവഗണയ്ക്ക് അനന്തര തലമുറകൾ കനത്ത വിലകൊടുക്കേണ്ടി വരും.
ഭാവിയിൽ കൊച്ചിയിലും, പരിസരപ്രദേശങ്ങളിലുമുള്ള ജനങ്ങളിൽ, അവരുടെ അനന്തര തലമുറകളിൽ ഉണ്ടാവാനിടയുള്ള ജനിതക രോഗങ്ങൾ, വന്ധ്യത, കാൻസർ എന്നിവയുടെ അഭൂതപൂർവ്വമായ വളർച്ചയെ ആരും ഇന്നത്തെ തീപിടിത്തവുമായി ബന്ധിക്കില്ലെന്നത് ഉറപ്പാണ്, പക്ഷേ ബന്ധം ഉണ്ടാവുമെന്ന് ഏതൊരു Environmental Chemistry ക്കാരനും ഉറപ്പാണ്.
മാലിന്യം ഒരിക്കലും അലംഭാവത്തോടെ കാണേണ്ട വിഷയമല്ല. അത് ശരിയായവിധം കൈകാര്യം ചെയ്തില്ലെങ്കിൽ അണുബോംബുകളെക്കാൾ മാരകമാണ്. നമ്മുടെ അജ്ഞത കാരണം വരും തലമുറകൾ ശിക്ഷ അനുഭവിക്കേണ്ട അവസ്ഥ സൃഷ്ട്ടിക്കണോ? ആരോഗ്യത്തോടെ ജനിക്കാനും, ജീവിക്കാനുമുള്ള അവരുടെ അവകാശത്തെ നിഷേധിക്കാൻ ആർക്കാണ് അവകാശം?
പ്രൊഫ: പ്രസാദ് പോൾ
(കുറവിലങ്ങാട് ദേവമാതാ കോളേജിലെ പാരിസ്ഥിതിക രസതന്ത്ര വിഭാഗം പ്രൊഫസർ ആയിരുന്നു ലേഖകൻ )
Comments