കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ ചൂടും വിഷപ്പുകയും മൂലം ജില്ലയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ തേടുന്നവരുടെ എണ്ണമേറി. ഇതിനോടകം 300ൽ അധികം പേരാണ് ചികിത്സ തേടി ആശുപത്രികളിലെത്തിയതെന്നും, ആസ്മയും ഹൃദയസംബന്ധമായ അസുഖമുള്ളവരുമാണ് ചികിത്സ തേടിയവരിൽ ഭൂരിഭാഗവും എന്നുമാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
അതേസമയം സർക്കാർ ആശുപത്രികളിൽ ചികിത്സക്കായെത്തിയവരുടെ കണക്കുകൾ ജില്ലാ ആരോഗ്യ വകുപ്പിന് നൽകിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
എന്നാൽ ആരോഗ്യവകുപ്പ് ഇത് പുറത്തുവിടാൻ തയ്യാറാകുന്നില്ലെന്നാണ് വിമർശനം ഉയരുന്നത്. നഗരത്തിലെയും സമീപ പ്രദേശത്തെയും ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിൽ ഒരാഴ്ചയ്‌ക്കിടെ ചികിത്സക്കെത്തിയവരുടെ കണക്കാണ് പുറത്ത് വന്നത്.
ഇത്പ്രകാരം ജനറൽ ഒപിയിലും ശ്വാസകോശ വിഭാഗത്തിലും ശിശുരോഗ വിഭാഗത്തിലുമാണ് കൂടുതൽ പേർ ചികിത്സ തേടി എത്തിയിരിക്കുന്നത്. നിലവിൽ പ്രായമായ നിരവധിപേർ ശ്വാസംമുട്ടലിനെ തുടർന്ന് സ്വന്തം നാടുകളിലേക്ക് മടങ്ങുകയാണ്.
ആശുപത്രിയിൽ കൂടുതലായും ശ്വാസ തടസം, ഛർദ്ദി, തലവേദന, തൊണ്ട വേദന, വയറിളക്കം, ചൊറിച്ചിൽ, ദേഹാസ്വാസ്ഥ്യം എന്നിവയാണ് കണ്ടുവരുന്ന രോഗ ലക്ഷണങ്ങൾ. വടവുകോട് ആശുപത്രിയിൽ 10 പേർ, ബ്രഹ്‌മപുരം സബ് സെന്റർ 34, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി 13 പേർ, തൃക്കാക്കര സഹകരണ ആശുപത്രിയിലും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലുമായി 18 പേർ എന്നിങ്ങനെയാണ് ചികിത്സ തേടിയെത്തിയവരുടെ കണക്കുകൾ.
Comments