ന്യൂഡൽഹി: യുഎൻ സുരക്ഷാ കൗൺസിലിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഭാരതം. തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരേയും രുചിര കംബോജ് പ്രതികരിച്ചു. യുഎൻ സുരക്ഷാ കൗൺസിലിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയാണ് രുചിര കംബോജ്. സ്ത്രീകളുടെ സമാധാനം, സുരക്ഷ എന്നിവയെക്കുറിച്ചുള്ള ചർച്ചയിൽ ജമ്മു-കശ്മീർ വിഷയം പാക് വിദേശകാര്യ മന്ത്രി ഉന്നയിച്ചതിനെ തുടർന്നാണ് രുചിര കംബോജ് പ്രതികരിച്ചത്. അന്താരാഷ്‌ട്ര വനിതാ ദിനത്തിന്റെ തലേ ദിവസം, മൊസാംബിക്കിന്റെ അദ്ധ്യക്ഷതയിലായിരുന്നു യുഎൻ യോഗം നടന്നത്.
പാകിസ്താൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയാണ് ജമ്മു കശ്മീർ വിഷയത്തിൽ ഇന്ത്യയെ വിമർശിച്ച് സംസാരിച്ചത്. എന്നാൽ സർദാരിയുടെ ആരോപണത്തിന് ഇന്ത്യ ചുട്ട മറുപടി നൽകുകയായിരുന്നു. സ്ത്രീകളുടെ സമാധാനം, സുരക്ഷ എന്നിവ ത്വരിതപ്പെടുത്തുന്നതിനുള്ള കൂട്ടായ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിന് ഇന്നത്തെ ചർച്ച നിർണായകമാണ്. ചർച്ചയുടെ വിഷയത്തെ ഞങ്ങൾ ബഹുമാനിക്കുന്നുവെന്നും രുചിര കംബോജ് പറഞ്ഞു.
പാകിസ്താന്റെ ആരോപണം അടിസ്ഥാനരഹിതവും രാഷ്‌ട്രീയ പ്രേരിതവുമാണ്. ജമ്മു-കശ്മീർ കേന്ദ്രഭരണ പ്രദേശവുമായി ബന്ധപ്പെട്ട് പാകിസ്താൻ പ്രതിനിധി നടത്തിയ അടിസ്ഥാനരഹിതവും രാഷ്‌ട്രീയപ്രേരിതവുമായ പരാമർശങ്ങൾ ഞാൻ തള്ളിക്കളയുകയാണ്. മറുപടി പോലും അർഹിക്കാത്തതാണെന്നും രുചിര കംബോജ് യുഎൻ സുരക്ഷാ കൗൺസിലിൽ മറുപടി നൽകി. ദുരുദ്ദേശ്യപരവും തെറ്റായതുമായ പ്രചരണങ്ങളോട് പ്രതികരിക്കാൻ പോലും പാടില്ലെന്നും രുചിര അഭിപ്രായപ്പെട്ടു.
ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഴുവൻ പ്രദേശങ്ങളും ഇന്ത്യയുടെ ഭാഗമായിരുന്നുവെന്നും ഇപ്പോഴും അങ്ങനെയാണെന്നും ഇന്ത്യ നേരത്തെ പാകിസ്താനോട് പറഞ്ഞിരുന്നു. പാകിസ്താനുമായി സാധാരണ ബന്ധം ആഗ്രഹിക്കുന്നു. എന്നാൽ, അതിനായി ഭീകരതയും ശത്രുതയും ഇല്ലാത്ത അന്തരീക്ഷം സൃഷ്ടിക്കേണ്ട ബാധ്യത പാകിസ്താനാണെന്നും ഇന്ത്യ അറിയിച്ചു.
തീവ്രവാദ പ്രവർത്തനങ്ങൾക്ക് പിന്നിലെ പ്രേരണകളുടെ അടിസ്ഥാനത്തിൽ ഭീകരതയെ തരംതിരിക്കാനുള്ള പ്രവണത അപകടകരമാണെന്നും മതം, വിശ്വാസം, സംസ്‌കാരം, വംശം എന്നിവ നോക്കാതെ എല്ലാത്തരം ഭീകരാക്രമണങ്ങളേയും ഇന്ത്യ ശക്തമായി അപലപിക്കുന്നുവെന്നും അവർ പറഞ്ഞു. തീവ്രവാദം എന്ന വിപത്തിനെ ചെറുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ‘പുതിയ പദങ്ങൾക്കും തെറ്റായ മുൻഗണനകൾക്കും’ എതിരെ അന്താരാഷ്‌ട്ര സമൂഹം ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് രുചിര കംബോജ് ചൂണ്ടിക്കാട്ടി. തീവ്രവാദികൾക്ക് അഭയം നൽകുന്ന രാജ്ങ്ങളെ വിളിച്ചുവരുത്തുകയും തീവ്രവാദികളുടെ പ്രവൃത്തികൾക്ക് ഉത്തരവാദികളാക്കുകയും ചെയ്യണമെന്ന് രുചിര ആവശ്യപ്പെട്ടു.
Comments