സിനിമാ മേഖലയിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് പ്രതികരിച്ച് ബോളിവുഡ് താരം വിദ്യാ ബാലൻ. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് നടി തുറന്നുപറച്ചിൽ നടത്തിയത്. കാസ്റ്റിങ് കൗച്ചിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടി.
ജീവിതത്തിൽ ഇതുവരെ കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നിട്ടില്ലെന്ന് വിദ്യാ ബാലൻ വ്യക്തമാക്കി. എന്നാൽ ജോലിയുമായി ബന്ധപ്പെച്ച് സമീപിച്ച സംവിധായകനിൽ നിന്ന് മോശപ്പെട്ട അനുഭവമുണ്ടായിട്ടുണ്ടെന്ന് അവർ തുറന്നു പറഞ്ഞു.
ഒരിക്കൽ ചെന്നൈയിൽ ഒരു പരസ്യത്തിന്റെ ചിത്രീകരണത്തിനായി പോയതായിരുന്നു. അവിടെയെത്തിയപ്പോഴാണ് താൻ നേരത്തെ കരാറിലേർപ്പെട്ട സിനിമയുടെ സംവിധായകൻ സമീപിച്ചത്. കാണണമെന്ന് പറഞ്ഞപ്പോൾ ചെന്നൈയിലെ ഒരു കോഫി ഷോപ്പിൽ പോയി. അവിടെയിരുന്ന് സംസാരിച്ചു. കൂടുതൽ സംസാരിക്കാനായി മുറിയിൽ പോകണമെന്ന് അയാൾ പറഞ്ഞു. അപ്പോഴെനിക്ക് കാര്യം പിടികിട്ടിയില്ല. അന്നേരം താൻ ഒറ്റയ്‌ക്കായിരുന്നു. എന്നാൽ പിന്നീട് തനിക്ക് സംഗതി പിടികിട്ടി.
തന്റെ മുറിയിൽ ചെന്നപ്പോൾ ആദ്യം തന്നെ വാതിൽ തുറന്നിട്ടു. പ്രധാന വാതിൽ അടയ്‌ക്കാൻ അനുവദിച്ചില്ല. ഇതോടെ ഇക്കാര്യത്തിൽ എന്ത് നിലപാടാണ് താൻ സ്വീകരിച്ചതെന്ന് സംവിധായകൻ മനസിലാക്കി. പുറത്തേക്കുള്ള വഴിയാണ് കാണിച്ചുനൽകിയതെന്ന് അയാൾ തിരിച്ചറിഞ്ഞതോടെ മടങ്ങിപ്പോയി. കരാറിലൊപ്പിട്ട ചിത്രത്തിൽ നിന്ന് അന്നത്തോടെ താൻ പുറത്താവുകയും ചെയ്തു.
ഒരു കാസ്റ്റിങ് കൗച്ചിന് വിധേയപ്പെടേണ്ടി വന്നിട്ടില്ല. സംവിധായകന്റെ ഭാഗത്ത് നിന്നും മോശമായ ഒരു വാക്കോ പ്രവൃത്തിയോ ഉണ്ടായിട്ടില്ല. എന്നിരുന്നാലും മോശപ്പെട്ട ഒരു ‘വൈബ്’ അവിടെ സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് സ്വയം തിരിച്ചറിഞ്ഞ് ആ സാഹചര്യത്തിൽ സ്മാർട്ടായി പ്രവർത്തിക്കുകയാണ് താൻ ചെയ്തതെന്ന് വിദ്യാ ബാലൻ പറഞ്ഞു.
Comments