തിരുവനന്തപുരം: ചൈനീസ് പ്രസിഡന്റ് സ്ഥാനം വീണ്ടും കയ്യടക്കിയ ഷി ജിന്‍പിംഗിന് ആശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക രാഷ്‌ട്രീയത്തില്‍ ചൈന മുഖ്യശബ്ദമായി ഉയര്‍ന്നുവരുന്നത് പ്രശംസനീയമാണെന്നാണ് മുഖ്യമന്ത്രിയുടെ ട്വീറ്റ്. ഷി ജിൻപിംഗ് മൂന്നാം തവണയാണ് ചൈനയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. ചൈനീസ് പ്രസിഡന്റിന് ആശംസ നേർന്ന മുഖ്യമന്ത്രി, ബ്രഹ്മപുരത്തെ വിഷയത്തിൽ മൗനം പാലിക്കുന്നതിനെതിരെ ജനങ്ങൾ രംഗത്തു വന്നു.
‘പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഷി ജിൻപിംഗിന് വിപ്ലവ ആശംസകൾ. ആഗോള രാഷ്‌ട്രീയത്തിലെ ഒരു പ്രമുഖ ശബ്ദമായി ചൈന ഉയർന്നുവന്നത് തീർച്ചയായും പ്രശംസനീയമാണ്. കൂടുതൽ സമ്പന്നമാകാനുള്ള ചൈനയുടെ തുടർച്ചയായ ശ്രമങ്ങൾക്ക് ആശംസകൾ’- എന്നാണ് പിണറായി വിജയൻ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.
മാവോ സെതുങ്ങിന് ശേഷം ആദ്യമായാണ് മൂന്നാം തവണ ഒരാൾതന്നെ പാർട്ടി ജനറൽ സെക്രട്ടറിയാകുന്നത്. പാർട്ടിയിലും പാർലമെന്റ് തലത്തിലും സൈന്യത്തിലും സ്വന്തം ആൾക്കാരെ അവരോധിച്ചാണ് 69-കാരനായ ഷി അപ്രമാദിത്വം ഉറപ്പിച്ചത്. സൈന്യത്തിന്റെ പൂർണ ചുമതല വഹിക്കുന്ന സെൻട്രൽ മിലിട്ടറി കമീഷൻ ചെയർമാൻ പദവിയും ഷി ജിന്‍പിംഗിന് തന്നെയാണ്.
Comments