കോഴിക്കോട്: ശസ്ത്രക്രിയയ്‌ക്ക് വിധേയായ യുവതിയെ അറ്റൻഡർ പീഡനത്തിരയാക്കിയതായി പരാതി. കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജിലാണ് ഞെട്ടിക്കുന്ന സംഭവം. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ കോഴിക്കോട് സ്വദേശിനിയാണ് അക്രമത്തിനിരയായത്. ശസ്ത്രക്രിയയ്‌ക്ക് ശേഷം മയക്കം പൂർണമായും മാറാത്ത അവസ്ഥയിലാണ് പീഡനം നടന്നത്.
കഴിഞ്ഞ ദിവസമാണ് സംഭവം. പ്രധാന ശസ്ത്രക്രിയ തിയറ്ററിൽ നിന്ന് ശസ്ത്രക്രിയയ്‌ക്ക് ശേഷം യുവതിയെ സ്ത്രീകളുടെ സർജിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ച ശേഷമാണ് സംഭവം. സർജിക്കൽ ഐസിയുവിൽ യുവതിയെ കൊണ്ടുവന്നതിന് ശേഷം മടങ്ങിയ അറ്റൻഡർ കുറച്ചുകഴിഞ്ഞ് തിരികെ വന്നു. ഈ സമയം മറ്റൊരു രോഗിയുടെ നില ഗുരുതരമായതിനെ തുടർന്ന് ജീവനക്കാരെല്ലാം അവിടെയായിരുന്നു. ഈ സമയമാണ് യുവതിയ്‌ക്ക് നേരെ അതിക്രമം നടന്നത്. മയക്കം മാറാത്ത അവസ്ഥയിലായിരുന്നു യുവതി. പിന്നീട് ഭർത്താവിനോടാണ് വിവരം വെളിപ്പെടുത്തിയത്. തുടർന്ന് മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകി.
ഐസിയുവിലെ നഴ്‌സിനോട് പരാതിപ്പെട്ടതിനെ തുടർന്ന് ആശുപത്രി അധികൃതരും വിവരങ്ങൾ ശേഖരിച്ചു. സംഭവമന്വേഷിക്കാൻ മെഡിക്കൽ കോളേജ് സൂപ്രണ്ട് മൂന്നംഗ ആഭ്യന്തര സമിതിയെ രൂപീകരിച്ചു. അഡീഷണൽ സൂപ്രണ്ട്,ആർ എം ഒ, നേഴ്‌സിങ് ഓഫിസർ തുടങ്ങിയവരാണ് അന്വേഷണ സമിതിയിലെ അംഗങ്ങൾ. അതേസമയം വിഷയത്തിൽ അന്വേഷിച്ച് നടപടിയെടുക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശം നൽകിയിട്ടുണ്ട്. ഒളിവിലായ അറ്റന്ററെ കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ടന്നാണ് വിവരം. മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ കെ സുദർശനന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Comments