തിരുവനന്തപുരം: കേരള സർവകലാശാല ജീവനക്കാരിയെ പ്രസവിച്ച് എട്ടാം നാൾ ജോലിക്ക് വിളിച്ചു വരുത്തിയെന്ന് പരാതി. ജോലിക്ക് എത്തണം എന്ന് ഡെപ്യൂട്ടി രജിസ്ട്രാർ സമ്മർദം ചെലുത്തിയെന്ന് ആരോപണവുമുണ്ട്. സംഭവത്തിൽ യുവതി കേരള യൂണിവെഴ്സിറ്റി സ്റ്റാഫ് യൂണിയൻ വൈസ് ചാൻസിലർക്ക് പരാതി നൽകി.
യുവതി കുറച്ച് കാലമായി അവധിയെടുത്ത് ഭർത്താവുമൊത്ത് വിദേശത്തായിരുന്നു. പിതാവ് മരിച്ചതിനെ തുടർന്നാണ് യുവതി നാട്ടിലെത്തിയത്. ഗർഭാവസ്ഥയിലായിരുന്നതിനാൽ അവധി നീട്ടി ആവശ്യപ്പെടുകയും ചെയ്തു. ശേഷം ഈമാസം എട്ടാം തീയതി മുതൽ യുവതി അവധിയിലായിരുന്നു. പത്താം തീയതിയിലായിരുന്നു ഇവർ പ്രസവിക്കുന്നത്. തുടർന്ന് എട്ട് ദിവസത്തിനുള്ളിൽ ജോലിയിൽ തിരിച്ച് ഹാജരാകണമെന്ന് നിർദ്ധേശം ലഭിച്ചു എന്നാണ് യുവതിയുടെ പരാതി.
സംഭവത്തിൽ വിശദീകരണത്തിനായി സർവകലാശാലയിൽ നേരിട്ടെത്തിയപ്പോൾ ഡെപ്യൂട്ടി രജിസ്ട്രാറിൽ നിന്നുൾപ്പെടെ വളരെ മോശം സമീപനമാണ് ഉണ്ടായതെന്നും ഇത് തന്നെ മാനസികമായി തളർത്തിയെന്നും യുവതി പറയുന്നു.
Comments