തിരുവനന്തപുരം: വിവാദ വ്യവസായി ഫാരിസ് അബൂബക്കറുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. തനിക്ക് പുതിയ ഒരു അമ്മാവനെ കൂടി കിട്ടിയെന്നും പഴയ ജയന്റെ സിനിമയിലെ പോലത്തെ സഹോദര ബന്ധമാണ് താനും ഫാരിസും തമ്മിൽ ഉള്ളതെന്നുമാണ് റിയാസിന്റെ പ്രതികരണം. ഫാരിസുമായി ബന്ധമുണ്ടോ എന്ന മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് ആദ്യം ഒന്നു പരുങ്ങിയെങ്കിലും മന്ത്രി മറുപടി പറയുകയായിരുന്നു.
‘എന്റെ അമ്മാവന്റെ മകനാണ് ഫാരിസ് എന്നാണ് ചിലരുടെ ആരോപണം. എന്റെ അമ്മയ്‌ക്ക് അഞ്ച് ആങ്ങളമാരാണ് ഉള്ളത്. ഇപ്പോൾ പുതിയ ഒരാളെയും കൂടി കിട്ടി. നേരിൽ കാണാത്ത, ഫോണിൽ പോലും വിളിച്ചിട്ടില്ലാത്ത ഒരു അമ്മാവനെ കൂടി എനിക്ക് കിട്ടിയിരിക്കുകയാണ്. പണ്ടത്തെ ജയന്റെ സിനിമയൊക്കെ നമ്മൾ കണ്ടിട്ടുണ്ട്. ജയനും നസീറും അഭിനയിച്ച സിനിമ. കുട്ടികളായിരിക്കുമ്പോൾ അവർ പിരിഞ്ഞു പോകും. എന്നാൽ അവർക്ക് ഒരുപോലെയുള്ള എന്തെങ്കിലും മറുക് ഉണ്ടായിരിക്കും. കുറേ കാലം കഴിയുമ്പോൾ ജയന്റെ മറുക് നസീറും നസീറിന്റെ മറുക് ജയനും കാണും. അപ്പോൾ ബാബു, ഗോപി എന്ന് പരസ്പരം വിളിച്ച് കെട്ടിപ്പിടിക്കും. അതുപോലെ ഫോണിൽപ്പോലും വർത്തമാനം പറയാത്ത ഒരു അമ്മാവനെ കിട്ടിയതിന്റെ സന്തോഷം പങ്കുവെയ്‌ക്കുന്നു’.
‘ആരോപണങ്ങളൊക്കെ ഉണ്ടാകട്ടെ. പക്ഷെ, എല്ലാത്തിനും നമ്മൾ മറുപടി കൊടുക്കണമെന്നില്ലല്ലോ. അതിന് നമുക്ക് നേരമില്ലല്ലോ. പറയേണ്ടവർ എന്തും പറയട്ടേ, ജനാധിപത്യ രാജ്യത്ത് അതിനുള്ള അവകാശമുണ്ടല്ലോ. പക്ഷെ പറയുന്നതിന്റെ നിലവാരം അളക്കാനും അത് സ്വീകരിക്കണമോ എന്ന് നിശ്ചയിക്കാനും ജനങ്ങൾക്ക് അവകാശമുണ്ട്. അതിപ്പോൾ ഞാൻ പറഞ്ഞാലും അങ്ങനെ തന്നെയാണ്. രാഷ്‌ട്രീയ ആരോപണങ്ങൾ പറയാം. വ്യക്തിഹത്യ നടത്താൻ പാടില്ല. ചിലർക്കും എന്ത് പറയാം എന്നാണ്. എന്നാൽ, തിരിച്ചൊന്നും നമുക്ക് പറയാൻ പറ്റില്ല’- എന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
Comments