ന്യൂഡൽഹി: ജാതി അധിക്ഷേപ കേസിൽ ശിക്ഷവിധിക്കപ്പെട്ടതിന് പിന്നാലെ രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ട സംഭവത്തിൽ പ്രതികണവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. നെഹ്‌റു കുടുംബത്തിന് മാത്രമായി പ്രത്യേകതയൊന്നുമില്ലെന്നും സ്വാഭാവിക നടപടിയാണ് ലോക്‌സഭ സെക്രട്ടറിയേറ്റ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാർലമെന്റിനും നിയമത്തിനും മുകളിലാണ് താനെന്നാണ് രാഹുൽ കരുതുന്നതെന്നും എന്നാൽ എല്ലാവരും നിയമത്തിന് മുന്നിൽ തുല്യരാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഇന്ന് ഉച്ചയോടെയാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി ലോക്സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറത്തിറക്കയത്. ജാതി അധിക്ഷേപ കേസിൽ കോടതി ശിക്ഷ വിധിച്ചത് കണക്കിലെടുത്തായിരുന്നു വിജ്ഞാപനം. കോടതി വിധി പുറത്തുവന്ന വ്യാഴാഴ്ച മുതൽ അയോഗ്യത പ്രാബല്യത്തിൽ വന്നതായി വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
പിന്നാക്ക വിഭാഗമായ മോദി സമുദായത്തിനെതിരെ അധിക്ഷേപ പരാമർശം നടത്തിയതിന് കഴിഞ്ഞ ദിവസമാണ് രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം ശിക്ഷവിധിച്ചത്. ഗുജറാത്തിലേ സൂറത്ത് കോടതിയുടേതായിരുന്നു വിധി.വാക്കാലോ രേഖാമൂലമോയുള്ള അപകീർത്തിപ്പെടുത്തൽ നടന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഐപിസി 499, 500 വകുപ്പുകൾ പ്രകാരമാണ് വിധി.
2019 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കർണാടകയിലെ കോലാറിൽ നടന്ന റാലിയിലാണ് മോദി സമുദായത്തെ രാഹുൽ ഗാന്ധി അപമാനിച്ചത്. എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി സമുദായത്തിൽ നിന്നു വരുന്നത് എന്നായിരുന്നു രാഹുലിന്റെ പരാമർശം. 2019 ഏപ്രിൽ 13-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യം വച്ചുകൊണ്ട് രാഹുൽ ഗാന്ധി മോദി സമുദായത്ത അപമാനിച്ചത്. ബിജെപി നേതാവ് പൂർണേഷ് മോദിയാണ് കോടതിയിൽ കേസ് നൽകിയത്.
സംഭവത്തിൽ തുടർ നീക്കങ്ങൾ ആലോചിക്കാൻ പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്നിരുന്നു. പിന്നാലെ വിജയ് ചൗക്കിലേക്ക് പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ മാർച്ചും നടത്തി. നിയമ നടപടികൾ സ്വീകരിക്കാൻ കോൺഗ്രസ് അഞ്ചംഗ സമിതിയേയും നിയോഗിച്ചിരുന്നു.
Comments