തിരുവനന്തപുരം: പാറ്റൂരിൽ യുവതി ലൈംഗികാതിക്രമത്തിന് ഇരയായി 13 ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാകാതെ കേരള പോലീസ്.സിസിടിവി ദ്യശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടും പ്രതിയെ പിടികൂടാനായിട്ടില്ല. പേട്ട പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായ അലംഭാവമാണ് കേസന്വേഷണം മന്ദഗതിയിൽ ആകാൻ കാരണമെന്നാണ് ആരോപണം. വഞ്ചിയൂർ മലവിളാകം ജംഗ്ഷനിൽ വെച്ചാണ് 49-കാരിയെ അജ്ഞാതർ ക്രൂരമായി ആക്രമിച്ചത്.
സംഭവം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴും പ്രതിയുടെ സൂചന പോലും നൽകാൻ പോലീസിന് കഴിയുന്നില്ല . പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുന്നുണ്ടെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. യുവതിയെ ആക്രമിക്കാൻ എത്തുന്ന പ്രതിയുടെ ദൃശ്യങ്ങളും പ്രതി പിന്തുടരുന്ന ദൃശ്യങ്ങളും കഴിഞ്ഞദിവസം ജനം ടിവി പുറത്തുവിട്ടിരുന്നു. കൂടുതൽ സിസിടിവി ക്യാമറ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമ്പോഴും പ്രതി ഇരുട്ടിലാണ്. ഇയാളുടെ വാഹനം തിരിച്ചറിയാനും പോലീസിന് കഴിഞ്ഞിട്ടില്ല.സത്രീ സുരക്ഷാ മുൻനിർത്തി അധികാരത്തിലേറിയ സർക്കാരും ആഭ്യന്തര വകുപ്പ് നടത്തുന്നത് കെടുകാര്യസ്തതയെന്നാണ് പ്രതിപക്ഷ പാർട്ടികളും ആക്ഷേപം ഉന്നയിക്കുന്നുണ്ട്.
അഞ്ചു മാസത്തിനിടെ ഏഴ് യുവതികളാണ് തലസ്ഥാനജില്ലയിൽ മാത്രം അതിക്രമത്തിന് ഇരയായത്. വളരെ സമയമെടുത്താണ് പ്രതികളെ പിടികൂടാൻ പോലീസിന് കഴിയുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ദുരനുഭവമുണ്ടായ സ്ത്രീ സംഭവം നടന്ന് നിമിഷങ്ങൾക്കകം പോലീസിൽ വിവരമറിയിച്ചിരുന്നു. എന്നാൽ പോലീസിന്റെ ഭാഗത്ത് നിന്നും വൈകിയാണ് പ്രതികരണമുണ്ടായതെന്ന് സ്ത്രീയും മകളും പരാതി ഉന്നയിച്ചിരുന്നു. മൊഴി രേഖപ്പെടുത്താൻ പരാതിക്കാരിയോട് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ട ശേഷം മാത്രമാണ് പോലീസ് കേസെടുത്തത്.
Comments