പണത്തിന്റെ മൂല്യം മറ്റേതൊരു സാധാരണക്കാരനെയും പോലെ അറിഞ്ഞ് മു്‌ന്നോട്ട് വന്ന താരമാണ് ഇന്നസെന്റ്. നടനാവുന്നതിന് മദിരാശിയിലേക്ക് വണ്ടി കയറുമ്പോഴും അദ്ദേഹത്തിന്റെ കോടമ്പാക്കത്തെ ആദ്യ കാലം ദുരിതക്കളമായിരുന്നു. പൈസയുടെ വിലയറിയുന്ന ദിനങ്ങൾ ഇന്നസെന്റിന് സുപരിചിതമായിരുന്നതിനാൽ അടുപ്പക്കാർക്ക് ഒരു ആവശ്യം വന്നാൽ മുന്നും പിന്നും നോക്കാതെ സഹായിക്കുന്ന പ്രകൃതക്കാരൻ. സിനിമയിലെ അടുത്ത സുഹൃത്തായ ശ്രീനിവാസന്റെ വിവാഹത്തിന് ഇന്നസെന്റ് നൽകിയ സഹായത്തെക്കുറിച്ച് അദ്ദേഹം തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു.
1984-ലാണ് ഇന്നസെന്റ് വിവാഹിതനാവുന്നത്. ഇന്നസെന്റും ഡേവിഡ് കാച്ചപ്പിള്ളിയും ചേർന്ന് നിർമ്മിച്ച ഒരു കഥ ഒരു നുണക്കഥ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചായിരുന്നു ശ്രീനിവാസൻ തന്റെ വിവാഹക്കാര്യത്തെ കുറിച്ച് തുറന്ന് പറയുന്നത്. ആരെയും അറിയിക്കാതെയുള്ള ാെരു രജിസ്റ്റർ വിവാഹമാണ് ശ്രീനിവാസൻ മനസിൽ കണ്ടിരുന്നത്. എന്നാൽ അതിന് പോലും കയ്യിൽ പണമില്ലാത്ത സാഹചര്യം. ഇന്നസെന്റിനോട് ആദ്യം ഇക്കാര്യം അവതരിപ്പിച്ചു. അന്ന് ലൊക്കേഷനിൽ നിന്ന് തിരികെ മടങ്ങവേ ശ്രീനിവാസന്റെ കയ്യിൽ അദ്ദേഹം 400 രൂപ അടങ്ങിയ ഒരു പൊതി ഏൽപ്പിച്ചു. ഭാര്യയുടെ വള വിറ്റു എന്നായിരുന്നു ഇന്നസെന്റ് നൽകിയ മറുപടി. ഇന്നസെന്റ് അന്ന് നൽകിയ പണം കൊണ്ടാണ് വധുവിനുള്ള സാരിയും മറ്രുമൊക്കെ വാങ്ങിയതെന്ന് ശ്രീനിവാസൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാൽ അവിടെയും സാമ്പത്തിക പ്രതിസന്ധി അവസാനിച്ചില്ലെന്നും മമ്മൂട്ടിയോട് 2,000 രൂപ കൂടി വാങ്ങിയാണ് കല്യാണം നടത്തിയതെന്നും ശ്രീനിവാസൻ പറഞ്ഞിരുന്നു.
ഇന്നസെന്റിന്റെ വിയോഗത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് കൊണ്ട് വിനീത് ശ്രീനിവാസൻ ഇട്ട ഫേസ്ബുക്ക് കുറിപ്പിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.
‘എന്തു പറയണം എന്നറിയില്ല.. ഒരുപാട് ഓർമ്മകളുണ്ട്.. കുട്ടിക്കാലം തൊട്ട് സ്ഥിരമായി കാണുന്ന, ഒരുപാടു കഥകൾ പറയുകയും ചിരിപ്പിക്കുകയും ചെയ്തിട്ടുള്ള മനുഷ്യനാണ്.. അച്ഛന്റെയും അമ്മയുടെയും കല്യാണത്തിനു മുന്നേ, ആലീസാന്റിയുടെ വള വിറ്റ കാശു കയ്യിലേൽപ്പിച്ചാണ് അച്ഛനെ തലശ്ശേരിയിലേക്കു വണ്ടി കേറ്റി വിട്ടത് എന്നു കേട്ടിട്ടുണ്ട്. എന്റെ കുട്ടിക്കാലത്ത്, അച്ഛന്റെ ചുറ്റും കണ്ടിരുന്ന കൂട്ടുകാരോരോരുത്തരായി അരങ്ങൊഴിയുകയാണ്.. ഗീത് ഹോട്ടലിനു വെളിയിൽ, ഷൂട്ട് കഴിഞ്ഞു വൈകുന്നേരത്തെ ട്രങ്ക് കോളിനുവേണ്ടി കാത്തുനിന്ന പ്രതിഭാശാലികളോരോരുത്തരെയും ഓർക്കുന്നു. മറുകരയിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരുപാടു പേരുണ്ട്. നഷ്ടം നമുക്കു മാത്രമാണ്.. ‘, വിനീത് ശ്രീനിവാസൻ ഫേസ്ബുക്കിൽ കുറിച്ചു.
Comments