ഇസ്ലാമാബാദ് : സുപ്രീം കോടതി ചീഫ് ജസ്‌റ്റിസിന്റെ വിവേചനാധികാരം വെട്ടിക്കുറയ്‌ക്കാനുള്ള ബില്ല് പാസാക്കി പാകിസ്താൻ പാർലമെന്റ്. ചൊവ്വാഴ്ച രാത്രി നിയമമന്ത്രി അസം നസീർ തരാർ ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു. ഇന്നലെ വൈകിട്ടാണ് ബില്ലിന് കാബിനറ്റിന്റെ അംഗീകാരം ലഭിച്ചത്.
അതേസമയം സ്വമേധയാ കേസെടുക്കാനുള്ള ചീഫ് ജസ്റ്റിസിന്റെ അധികാരത്തെ രണ്ട് സുപ്രീം കോടതി ജഡ്ജിമാർ ചോദ്യം ചെയ്തതിന് പിന്നാലെയാണ് സർക്കാർ ബില്ല് കൊണ്ടുവന്നത്. നേരത്തെ നീതി ന്യായ സ്റ്റാൻഡിംഗ് കമ്മിറ്റിയും സർക്കാർ മുന്നോട്ടുവച്ച ഭേദഗതിക്ക് അംഗീകാരം നൽകിയിരുന്നു. പാകിസ്താൻ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസിന്റെ വിവേചനാധികാരം വെട്ടിക്കുറയ്‌ക്കാനുള്ള ബില്ല് പാസാക്കിയില്ലെങ്കിൽ ചരിത്രം എംപിമാരോട് പൊറുക്കില്ലെന്നാണ് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പാർലമെന്റിൽ പറഞ്ഞത്. ചീഫ് ജസ്റ്റിസ് സ്വമേധയാ എടുക്കുന്ന കേസുകളുടെ വിധിക്കെതിരെ 30 ദിവസത്തിനകം അപ്പീൽ നൽകാനാകും. ഇത്തരം അപ്പീൽ 14 ദിവസത്തിനകം കേൾക്കാൻ ബെഞ്ച് രൂപീകരിക്കണമെന്നും ബില്ലിൽ പരാമർശിക്കുന്നു.
നിലവിൽ സ്വമേധയ കേസെടുക്കാനും നോട്ടീസയക്കാനുമുള്ള ചീഫ് ജസ്റ്റിസിന്റെ വിവേചനാധികാരമാണ് നിയമത്തിലൂടെ നിയന്ത്രിക്കുന്നത്. പുതിയ നിയമ പ്രകാരം സ്വമേധയ നടപടിയെടുക്കുന്ന വിഷയങ്ങൾ ആദ്യം മൂന്ന് സീനിയർ ജഡ്ജിമാരുൾപ്പെട്ട സമിതി പരിശോധിക്കണമെന്നാണ് പുതിയ നിയമം പറയുന്നത്.
Comments