ആലപ്പുഴ: കർദ്ദിനാളിനെ അധിക്ഷേപിച്ച് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതിന് പിന്നാലെ താൻ അത്തരത്തിൽ അഭിപ്രായ പ്രകടനം നടത്തിയിട്ടില്ലെന്ന വാദവുമായി കൊടിക്കുന്നിൽ സുരേഷ് എം.പി. താൻ കർദ്ദിനാളിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടില്ലെന്നും അത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അവാസ്തവമാണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. അവസാനമായി പോസ്റ്റ് ചെയ്തത് ഈസ്റ്റർ ആശംസകളാണെന്നും മറിച്ച് കർദ്ദിനാളിനെതിരെ ഫേസ്ബുക്കിലൂടെ താൻ ഒരു പരാമർശവും നടത്തിയിട്ടില്ലെന്നും കൊടിക്കുന്നിൽ അവകാശപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബിജെപിയെയും അനുകൂലിച്ച് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അഭിമുഖത്തിൽ പ്രതികരിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തെ അധിക്ഷേപിച്ച് കൊടിക്കുന്നിൽ എംപി ഫേസ്ബുക്കിൽ പ്രതികരണം നടത്തിയത്. ‘കേരളത്തിലെ ഇടയന്മാരെല്ലാം സുഖിച്ച് ജീവിക്കുന്നവർ ആണെന്ന് തുടങ്ങുന്ന കുറിപ്പിനൊപ്പം കർദ്ദിനാളിന്റെ ചിത്രവും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചു. എന്നാൽ മിനിട്ടുകൾക്കകം പോസ്റ്റ് എംപിയുടെ ഔദ്യോഗിക പേജിൽ നിന്നും പിൻവലിപ്പെട്ടു. പിന്നാലെ താൻ അത്തരം ഒരു പ്രതികരണം നടത്തിയിട്ടില്ലെന്ന വാദവുമായാണ് അദ്ദേഹം രംഗത്തുവരുകയായിരുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
“ഞാൻ കർദിനാളിനെതിരെ നടത്തിയെന്ന പേരിൽ എന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തികച്ചും വ്യാജവും , തീർത്തും അടിസ്ഥാനരഹിതവും ആണെന്ന് വ്യക്തമാക്കട്ടെ.
എന്റെ ഔദ്യോഗിക ഫേസ്ബുക്കിൽ പേജിൽ നിന്ന് അവസാനമായി നൽകിയ പോസ്റ്റ് ഇരുപത്തിമൂന്ന് മണിക്കൂറുകൾക്ക് മുൻപ് ഈസ്റ്റർ ആശംസകൾ നേർന്നു കൊണ്ടുള്ളത് മാത്രമാണ്. എന്റേത് എന്ന പേരിൽ പ്രചരിക്കുന്ന ഈ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്, അത് സംബന്ധിച്ച് മാധ്യമങ്ങളിൽ വരുന്ന വാർത്തകളും തീർത്തും വ്യാജവും , തികച്ചും തെറ്റായതും ആണെന്നും വീണ്ടും ആവർത്തിക്കുന്നു. എന്റെ ഔദ്യോഗിക പേജിൽ നിന്ന് വന്ന അവസാന പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് ഇവിടെ ചേർക്കുന്നു.”
എന്നാൽ പോസ്റ്റ് പിൻവലിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങളാൽ നിറഞ്ഞിരിക്കുകയാണ് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പുതിയ പോസ്റ്റിന്റെ കമന്റ് ബോക്‌സ്.
Comments