എറണാകുളം : വേനലവധി തുടങ്ങിയതോടെ പുതിയ അദ്ധ്യായന വർഷത്തേക്കുള്ള തയാറെടുപ്പിലാണ് സ്‌കൂളുകൾ. ഇതിന്റെ ഭാഗമായി കുട്ടികളെ കാൻവാസ് ചെയ്യുതിന് പതിനെട്ടടവും പയറ്റി നെട്ടോട്ടമോടുകയാണ് സ്‌കൂളുകൾ. പതിവ് രീതികളിൽ നിന്നും വ്യത്യസ്തമായി സമൂഹമാദ്ധ്യമങ്ങളിലൂടെ കുട്ടികളെ ആകർഷിക്കുതിനുള്ള ശ്രമത്തിലാണ് സ്‌കൂൾ അധികൃതർ. പണ്ട് വീടുകൾ തോറും കയറിയിറങ്ങി കുട്ടിയെ സ്‌കൂളിൽ ചേർക്കണമെന്ന് അഭ്യർത്ഥിക്കുകയായിരുന്നുവെങ്കിൽ ഇപ്പോൾ ട്രെൻഡിനൊപ്പമാണ് സ്‌കൂൾ അധികൃതരും. ഇത്തരത്തിൽ സ്‌കൂളുകൾ പതിപ്പിക്കുന്ന പരസ്യ പോസ്റ്ററുകൾ വൈറലായിരിക്കുകയാണ്.
അടിമാലി ഉപജില്ലയിലെ മുതിരപ്പുഴ ഗവ. എൽപി സ്‌കൂളിലെ അഡിമിഷൻ പോസ്റ്ററാണ് സമൂഹമാദ്ധ്യമങ്ങൾ ആദ്യം ഏറ്റെടുത്തത്. എന്നാൽ പോസ്റ്റർ വൈറലായതോടെ കൂടുതൽ സ്‌കൂളുകൾ ഈ വഴി തിരഞ്ഞെടുക്കുകയായിരുന്നു. കോഴിക്കോട് ഒളവണ്ണ എഎൽപി സ്‌കൂളിന്റെ അഡ്മിഷൻ പോസ്റ്ററും ഇതിനോടകം വൈറലായിരിക്കുകയാണ്.
ലേലം സിനിമയിലെ ‘നേരാ തിരുമേനി ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല.’ എന്ന ഹിറ്റ് ഡയലോഗ് ഉൾപ്പെടുത്തിയായിരുന്നു മുതിരപ്പുഴ ഗവ.എൽപി സ്‌കൂളിന്റെ പരസ്യം. ‘മുതിരപ്പുഴ ഗവൺമെന്റ് എൽപി സ്‌കൂൾ പോലെ സൗജന്യവും മികച്ചതുമായ വിദ്യാഭ്യാസം കൊടുക്കുന്ന സ്‌കൂൾ അന്നുണ്ടായിരുന്നെെങ്കിൽ ഈപ്പച്ചൻ ഇംഗ്ലീഷ് പറഞ്ഞേനെ, ഏത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പിള്ളേരെക്കാളും നന്നായി തന്നെ ‘- എന്നാണ് പോസ്റ്ററിൽ പറയുന്നത്.
ഇതിന് പിന്നാലെയാണ് മിക്ക സ്‌കൂളുകളും ട്രോൾ പോസ്റ്റുകളുമായി രംഗത്തെത്തിയത്. ഒരു വടക്കൻ വീരഗാഥയിലെ ‘ചന്തുവിനെ തോൽപ്പിക്കാനാവില്ല മക്കളേ’ എന്ന മമ്മൂട്ടി ഡയലോഗുമായെത്തിയ ഒളവണ്ണ എഎൽപി സ്‌കൂളിന്റെ അഡ്മിഷൻ പോസ്റ്ററും വൈറലായി. ‘പലരും പലവട്ടം പലകുറി ചന്തുവിനെ തോൽപ്പിച്ചു.. പക്ഷെ ചന്തുവിന്റെ മകനെ ഇനി ആർക്കും തോൽപ്പിക്കാനാവില്ല മക്കളേ… എന്റെ മകൻ പഠിക്കുന്നത് ഒളവണ്ണ എഎൽപി സ്‌കൂളിലാണ്…’ എന്ന പോസ്റ്ററാണ് വൈറലായിരിക്കുത്. അൺ എയ്ഡഡ് സ്‌കൂളുകൾ പരസ്യ പ്രചരണങ്ങളിൽ മുന്നിൽ നിൽക്കുമ്പോൾ നൂതന മാർഗങ്ങൾ സ്വീകരിച്ച് കുട്ടികളെ ആകർഷിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ, എയ്ഡഡ് സ്‌കൂളുകൾ.
Comments