ന്യൂഡൽഹി: കേരളത്തിലെ ക്രിസ്ത്യൻ മതമേലദ്ധ്യക്ഷന്മാരെ അധിക്ഷേപിച്ച് സിപിഎം. ഇഡിയെ ഉപയോഗിച്ചുകൊണ്ട് മതമേലദ്ധ്യക്ഷന്മാരെ ഒപ്പം നിർത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പാർട്ടി മുഖപത്രമായ പീപ്പിൾ ഡെമോക്രസിയിലെ മുഖപ്രസംഗത്തിൽ വിമർശിച്ചു. വിദേശത്ത് നിന്ന് ലഭിക്കുന്ന സംഭാവനകൾ ലഭിക്കാതായതോടെയാണ് മതമേലദ്ധ്യക്ഷന്മാർ ബിജെപിയെ പുകഴ്ത്തി രംഗത്തുവന്നിരിക്കുന്നതെന്നും സമ്മർദ്ദമൂലമാണ് പുരോഹിതർ ബിജെപിയുമായി സമര സമരസപ്പെട്ടതെന്നും പാർട്ടി മുഖപത്രത്തിലെ എഡിറ്റോറിയലിൽ പരിഹസിച്ചു.
കർദ്ദിനാളിനെതിരായ ക്രിമിനൽ കേസ് അടുത്തിടെയാണ് സുപ്രീംകോടതി റദ്ദാക്കിയതെന്നും ശേഷം അദ്ദേഹം നടത്തിയ പ്രസ്താവനകൾ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളതാമെന്നും ലേഖനത്തിൽ സിപിഎം ആരോപിക്കുന്നു. ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി, കർദ്ദിനാൾ ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവരാണ് ബിജെപിയുമായി കൈകോർക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പള്ളി സന്ദർശിച്ചതെന്നും ലേഖനത്തിൽ പറയുന്നു.
ക്രിസ്ത്യാനികളെ തള്ളിപ്പറയുന്നതാണ് ആർഎസ്എസ് വിചാരധാരയെന്നും ലൗ ജിഹാദ് അടക്കം കൊണ്ടുവന്ന് ക്രിസ്ത്യൻ മുസ്ലിം വിഭജനത്തിനാണ് ബിജെപി ശ്രമിക്കുന്നതായും പാർട്ടി മുഖപത്രം ആരോപിക്കുന്നു. വിദേശ ഫണ്ട് സ്വീകരിക്കുന്നത് തടഞ്ഞുകൊണ്ടും രൂപതകൾക്കുമേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ബിജെപിയുടെ സമ്മർദ്ദം മൂലം കേരളത്തിൽ ക്രിസ്ത്യൻ പുരോഹിതർ വഴങ്ങിയതായും ലേഖനത്തിൽ പരിഹസിച്ചു.
Comments