ന്യൂഡൽഹി: ഐഫോൺ കയറ്റുമതിയിൽ അതിവേഗം കുതിച്ച് ഇന്ത്യ. കഴിഞ്ഞ സാമ്പത്തിക വർഷം 500 കോടി ഡോളറിന്റെ (40,000 കോടി രൂപ) ആപ്പിൾ ഐഫോണുകളാണ് രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്തത്. 2021-22 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് നാലിരട്ടി വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആപ്പിൾ പ്രീമിയം ഉപകരണങ്ങളുടെ പ്രാദേശിക ഉത്പാദനം വർദ്ധിപ്പിച്ചതോടെയാണ് കയറ്റുമതി ഉയർന്നത്.
2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്തത്തിലുള്ള സ്മാർട്ട്‌ഫോൺ കയറ്റുമതി 1000 കോടി ഡോളർ കടന്നു. സാംസങ്ങ് ഫോണുകളുടെ വിഹിതം 320-400 കോടി ഡോളറിന്റെതാണ്. വികസിത രാജ്യങ്ങളും ഇന്ത്യൻ നിർമ്മിത ഫോണുകളുടെ ഉപഭോക്താക്കളാണ്. യു.കെ, ഇറ്റലി, ഫ്രാൻസ്, മിഡിൽ ഈസ്റ്റ്, ജപ്പാൻ, ജർമ്മനി, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ സ്മാർട്ട്‌ഫോണുകൾ കയറ്റുമതി ചെയ്യുന്നുണ്ട്.
നിലവിൽ ആപ്പളിന്റെ മൂന്ന് കരാർ നിർമ്മാതാക്കളായ ഫോക്‌സ്‌കോൺ , വിസ്‌ട്രോൺ, പെഗാട്രോൺ എന്നിവയുടെ പ്ലാന്റുകളാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലാണ് പ്ലാന്റുകൾ സ്ഥിതി ചെയ്യുന്നത്. ഐഫോൺ 12, 13, 14 മോഡലുകളാണ് ഇവിടെ നിർമ്മിക്കുന്നത്. ഐഫോൺ ഉത്പാദനത്തിന്റെ 5 ശതമാനം നിലവിൽ ഇന്ത്യയിലാണ്. 2020-ൽ ഇത് വെറും ഒരു ശതമാനത്തിൽ താഴെയായിരുന്നു.
Comments