തിരുവനന്തപുരം: സംസ്ഥാനത്തിന് അകത്തും പുറത്തുമായി നിരവധി മോഷണ കേസുകളിലെ പ്രതി സ്‌പൈഡർ ബാഹുലേയൻ അറസ്റ്റിൽ. മോഷണം കഴിഞ്ഞ് മടങ്ങുന്നതിനിടെ തിരുവനന്തപുരം വെള്ളായണിയിൽ വെച്ചാണ് പിടിവീണത്. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇരുന്നൂറിലധികം കേസുകളിൽ പ്രതിയാണ് ഇയാൾ.
തിരുവനന്തപുരം സ്വദേശിയായ ഇയാൾ മധുരയിലാണ് താമസം. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ പന്ത്രണ്ടോളം വീടുകളിൽ ഇയാൾ മോഷണം നടത്തിയിട്ടുണ്ട്. വഞ്ചിയൂർ, മെഡിക്കൽ കോളേജ്, പാപ്പനംകോട്, ചാക്ക ബൈപ്പാസ് എന്നിവിടങ്ങളിലാണ് ഇയാൾ മോഷണം നടത്തിയത്. സ്‌പൈഡർമാന്റെ വേഷത്തിലെത്തിയാണ് പ്രതി മോഷണം നടത്തുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ബാഹുലേയൻ പിടിക്കപ്പെടുകയായിരുന്നു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ബാഹുലേയനെതിരെ കേസുണ്ട്. സ്‌പൈഡർമാന്റെ വേഷത്തിലെത്തി വീടുകളിലെ ചുമരിലൂടെ വലിഞ്ഞുകയറി വെൻറിലേഷന്റെയോ ജനലിന്റെയോ കമ്പി അടർത്തി മാറ്റിയാണ് മോഷണം നടത്തുന്നത്. വീടിന്റെ വാതിൽ തുറന്നുകിടന്നാലും ചുമരിലൂടെ കയറി മാത്രം മോഷണം നടത്തുന്നതാണ് ഇയാളുടെ പതിവ്. മോഷണം നടത്തിയ ശേഷം ഇയാൾ തമിഴ്‌നാട്ടിലേക്ക് കടന്ന് കളയും. സുഖവാസത്തിന് ശേഷം വീണ്ടും കേരളത്തിലെത്തി മോഷണം തുടങ്ങുന്നതാണ് പതിവ്. ജയിൽ വാസം കഴിഞ്ഞ് ഈ അടുത്താണ് ഇയാൾ പുറത്തിറങ്ങിയത്.
Comments