കാസർകോട്: വന്ദേഭാരത് എക്സ്പ്രസിന്റെ രണ്ടാം പരീക്ഷണയോട്ടവും വിജയത്തിൽ. തിരുവനന്തപുരം മുതൽ കാസർകോട് വരെ എത്താൻ 7 മണിക്കൂർ 50 മിനിറ്റാണെടുത്തത്. തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് പുലർച്ചെ രാവിലെ 5.20-ന് യാത്ര ആരംഭിച്ച ട്രെയിൻ 1.10-നാണ് കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തിയത്. മുസ്ലീംലീഗ് നേതാക്കൾ ഉൾപ്പെടെ നൂറുകണക്കിന് ജനങ്ങളാണ് ആദ്യമായി കാസർകോട് സ്റ്റേഷനിലെത്തിയ വന്ദേഭാരത് ട്രെയിനിനെ കാണാനെത്തിയത്.
വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ യാത്ര തിരുവനന്തപുരം മുതൽ കാസർകോഡ് വരെ നീട്ടിയതായി കഴിഞ്ഞ ദിവസമാണ് കേന്ദ്രം അറിയിച്ചത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും കേന്ദ്ര മന്ത്രി വി മുരളീധരനും ചേർന്ന് സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വന്ദേഭാരതിന്‍റെ കേരളത്തിലെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി തന്നെ നിർവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 25-ാം തിയതിയാകും വന്ദേ ഭാരത് മോദി കേരളത്തിന് സമർപ്പിക്കുകയെന്നും കേന്ദ്ര റെയിൽവേ മന്ത്രി അറിയിച്ചു.
വന്ദേഭാരത് ട്രെയിനിന്റെ ആദ്യ പരീക്ഷണയോട്ടം തിരുവനന്തപുരം മുതൽ കണ്ണൂർ വരെ നടത്തിയിരുന്നു. തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 5.10- ന് പുറപ്പെട്ട് ഉച്ചയ്‌ക്ക് 12.20 ഓടെയാണ് കണ്ണൂർ റെയിൽവെ സ്‌റ്റേഷനിൽ എത്തിയത്.
Comments