ഷിംല:ഹിമാചൽപ്രദേശിലെ ഷിംലയിലെ രാഷ്‌ട്രപതി നിവാസ് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമ്മു പറഞ്ഞു. ഷിംല ജില്ലയിലെ മഷോബ്ര ബ്ലോക്കിലെ ഛബ്രയിൽ സ്ഥിതി ചെയ്യുന്ന 173 വർഷം പഴക്കമുള്ള പൈതൃക കെട്ടിടത്തിൽ നടന്ന ‘അറ്റ് ഹോം’ ചടങ്ങിലാണ് രാഷ്‌ട്രപതിയുടെ പ്രഖ്യാപനം. ഏപ്രിൽ 23 മുതൽ സന്ദർശകരെ അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഹിമാചൽപ്രദേശിൽ ടൂറിസം വികസനത്തിനോട് അനുബന്ധിച്ചാണ് രാഷ്‌ട്രപതി നിവാസ് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നത്. രാഷ്‌ട്രപതി ഭവനിലെ പ്രധാന കെട്ടിടം, ഡൈനിംഗ് ഹാളുകൾ, പുരാവസ്തുക്കൾ തുടങ്ങിയവയാണ് രാഷ്‌ട്രപതി നിവാസിലെ പ്രധാന ആകർഷണീയ സ്ഥലങ്ങൾ. പ്രകൃതിദത്തമായ പാതകൾ പ്രധാന ആകർഷണീയങ്ങളിലൊന്നാണ്. രാഷ്‌ട്രപതി നിവാസ് സന്ദർശിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് 50 രൂപയും വിദേശ പൗരന്മാർക്ക് 250 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകളെന്ന് അധികൃതർ അറിയിച്ചു.
രാഷ്‌ട്രപതി അറ്റ് ഹോമിൽ നടന്ന ചടങ്ങിന് ശേഷം ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് അഡ്വാൻസിഡ് സ്റ്റഡി (ഐഐഎഎസ്)സെന്ററിൽ ഗാലറി, ലൈബ്രറി എന്നീ സ്ഥലങ്ങളും മുർമ്മു സന്ദർശിച്ചു. ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ്, നാച്വറൽ സയൻസ് എന്നീ മേഖലകളിൽ ഉയർന്ന നിലവാരത്തോടെ പ്രോത്സാഹിപ്പിക്കുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനം സന്ദർശിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് മുർമ്മു കൂട്ടിച്ചേർത്തു.
Comments