പത്തനംതിട്ട: പത്തനംതിട്ടയിൽ എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിൽ. പത്തനംതിട്ട മൈലപ്ര സ്വദേശി മിഥുൻ രാജീവാണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്ന് ആഴ്ചതോറും എംഡിഎംഎ കേരളത്തിലെത്തിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ അംഗമാണ് പ്രതിയെന്ന് പോലീസ് വ്യക്തമാക്കി.
പത്തനംതിട്ടയിലെ ഡിവൈഎഫ്ഐയുടെ സജീവപ്രവർത്തകനാണ് മിഥുൻ. ഡാൻസാഫ് ടീമിന്റെയും പോലീസിന്റെയും സംയുക്ത പരിശോധനയിലാണ് മിഥുൻ പിടിയിലായത്. കഴിഞ്ഞ ഒന്നരമാസമായി മിഥുൻ ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ മൊബൈൽ ടവർ ലൊക്കേഷനടക്കം പോലീസ് നിരന്തരം നിരീക്ഷിച്ചിരുന്നു.
ഏപ്രിൽ 19-ന് മിഥുൻ ബെംഗളൂരുവിലേക്ക് പോയന്ന വിവരം ലഭിച്ചത് മുതൽ പിടികൂടാൻ പോലീസ് ഒരുങ്ങിയിരിക്കുകയായിരുന്നു. ബെംഗളൂരുവിൽ നിന്ന് ഒരു സ്വകാര്യ ബസിലാണ് മിഥുൻ പത്തനംതിട്ടയിലേക്ക് എത്തിയത്. റാന്നി മുതൽ ഡാൻസാഫ് ടീം ബസിനെ പിന്തുടരുകയും മൈലപ്ര പള്ളിപ്പടിയിൽ ഇറങ്ങിയ മിഥുനെ ഉടൻ തന്നെ പോലീസ് പിടികൂടുകയുമായിരുന്നു. ആദ്യം പോലീസിനോട് തട്ടിക്കയറുകയും ബഹളം വയ്ക്കുകയും ചോദ്യം ചെയ്യലിനോട് സഹകരിക്കാതെയും ഇരുന്ന പ്രതി ഒടുവിൽ പിടിമുറുകിയെന്നുറപ്പായതോടെ എംഡിഎംഎ കയ്യിലുണ്ടെന്ന് സമ്മതിക്കുകയായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ബാഗിലുണ്ടായിരുന്ന ബ്രഡ് പായ്ക്കറ്റിനുള്ളിൽ ചെറിയ കവറുകളിലൊളിപ്പിച്ച 9.61 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ജില്ലയിലെ സ്കൂൾ കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് എംഡിഎംഎ വിൽപ്പന നടത്തിയിരുന്നതെന്ന് പ്രതി പോലീസിന് മൊഴി നൽകി. അവധിക്കാലമായതോടെ കൂടുതൽ വിൽപ്പന നടത്താമെന്നാണ് മിഥുനും സംഘവും ലക്ഷ്യമിട്ടത്. മിഥുനൊപ്പമുള്ള മറ്റുള്ളവർക്കായി പോലീസ് അന്വേഷണമാരംഭിച്ചു കഴിഞ്ഞു.
Comments