പാലക്കാട്: പ്ലാച്ചിമടയിലെ കൊക്കകോളയുടെ ഭൂമി സംസ്ഥാന സർക്കാരിന് നൽകാനുള്ള നീക്കത്തിൽ വിമർശനവുമായി കൊക്കകോള വിരുദ്ധ സമര സമിതി. ഇരകൾക്കുള്ള നഷ്ടപരിഹാരം നൽകാതിരിക്കാൻ സർക്കാരും കൊക്കകോള കമ്പനിയും തമ്മിൽ ഉണ്ടാക്കിയ ഒത്തുകളിയാണ് ഭൂമി ഏറ്റെടുപ്പെന്ന് സമര സമിതി ആരോപിച്ചു. എന്നാൽ കമ്പനിയുടെ പ്രവർത്തനം മൂലം ദുരിതം അനുഭവിച്ചവർക്ക് സഹായകമാകാനാണ് സർക്കാർ നീക്കമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പ്ലാച്ചിമടയിലെ കൊക്കകോളയുടെ ഭൂമി സർക്കാരിന് നൽകുന്നത് സംബന്ധിച്ച വിശദാംശങ്ങൾ കൊക്കകോള ബിവറേജ് ലിമിറ്റഡ് മുഖ്യമന്ത്രി പിണറായി വിജയനെ ഔദ്യോഗികമായി അറിയിച്ചത്. എന്നാൽ കമ്പനിയുടെ പുതിയ നീക്കം സർക്കാരുമായുള്ള ഒത്തുകളിയാണെന്ന് സമരസമിതി ചൂണ്ടിക്കാട്ടി. പ്ലാച്ചിമട ഇരകൾക്ക് അർഹമെന്ന് കണ്ടെത്തിയ നഷ്ടപരിഹാര ബില്ലിലെ 216 കോടി രൂപ നൽകുന്ന കാര്യത്തിൽ ഒരു നീക്കുപോക്കും ഇല്ലെന്നിരിക്കെ സർക്കാർ നീക്കം വഞ്ചനപരമാണ്. നഷ്ടപരിഹാര തുക സംബന്ധിച്ച് ഉറപ്പുകൾ ലഭിക്കാതെ കമ്പനി ഏറ്റെടുക്കൽ നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് സമരസമിതി അറിയിച്ചു.
എന്നാൽ കൊക്കകോള കമ്പനി ഏറ്റെടുക്കൽ നഷ്ടപരിഹാരത്തെ ബാധിക്കില്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി വ്യക്തമാക്കി. നഷ്ടപരിഹാരം സംബന്ധിച്ച കേസ് നടക്കുകയാണ്, കമ്പനി പ്രവർത്തനം മൂലം ദുരിതമനുഭവിച്ചവർക്ക് സഹായകമാകനാണ് സർക്കാർ നീക്കം. കമ്പനി ഭൂമി വെറുതെ കിടന്ന് നശിക്കാതിരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു.
കമ്പനിയുടെ 35 ഏക്കർ ഭൂമിയിൽ കർഷകർക്ക് വേണ്ടി ഒരുക്കുന്ന ഡെമോ ഫാമിന്റെ നിർമ്മാണത്തിനുള്ള സാങ്കേതിക സഹായം നൽകാൻ സന്നദ്ധമാണെന്നും കൊക്കകോള കമ്പനി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. തർക്കങ്ങളില്ലാതെ പതുക്കെ കേരളം വിടാനാണ് കമ്പനി തീരുമാനം. അതേസമയം നാളെ കൊക്കകോള വിരുദ്ധ സമരത്തിന്റെ 21-ാം വാർഷികമാണ്. തുടർ സമരങ്ങൾ ഉൾപ്പെടെ സമരസമിതി നാളെ പ്രഖ്യാപിക്കും.
Comments