ചെന്നൈ: 2025-ഓടെ ഇന്ത്യൻ വിവര സാങ്കേതിക വ്യവസായം 100 ബില്യൺ ഡോളറിലെത്തുമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. ഇന്ത്യയിലെ വിവരസാങ്കേതിക വ്യവസായത്തിന്റെ ഭാവി ശോഭനവും കുതിച്ചുയരുന്നതുമാണെന്നും ഉയർന്ന വൈദഗ്ധ്യമുള്ള ഐടി പ്രൊഫഷണലുകൾക്ക് ഈ മേഖലയിൽ ധാരാളം അവസരങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂർ രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. അനുരാഗ് ഠാക്കൂർ തന്റെ പ്രസംഗം തമിഴിലാണ് ആദ്യം ആരംഭിച്ചത്.
‘രാജ്യത്ത് കുതിച്ചുയരുന്ന സോഫ്റ്റ്വെയർ വ്യവസായം യുവാക്കൾക്ക് നിരവധി തൊഴിലവസരങ്ങൾ പ്രദാനം ചെയ്തിട്ടുണ്ട്. 2022 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ 4.45 ലക്ഷം പുതിയ തൊഴിലവസരങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടു. ഇപ്പോൾ ഈ മേഖലയിലെ ആകെ തൊഴിലവസരങ്ങൾ 50 ലക്ഷത്തിനടുത്തെത്തി. ഇന്ത്യയിലെ ഐടി വ്യവസായം, ക്ലൗഡ് കംപ്യൂട്ടിംഗ്, ഡാറ്റ അനലിറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), സൈബർ സെക്യൂരിറ്റി തുടങ്ങിയ ഡിജിറ്റൽ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിൽ ഗണ്യമായ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. ഈ നൂതന സാങ്കേതികവിദ്യകൾ ബിസിനസ്സ് നടത്തുന്ന രീതിയെ പരിവർത്തനം ചെയ്യുന്നു’- എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജീവിതത്തിൽ ഉയർച്ച-താഴ്ചകൾ വരുന്നു. ശാരീരികമായും മാനസികമായും ശക്തരാണെങ്കിൽ ജീവിതത്തിൽ വിജയിക്കാൻ കഴിയും. സമാധാനപരമായി ആരോഗ്യത്തോടെ ജീവിക്കാൻ വ്യായാമങ്ങൾ ചെയ്യണം. കായിക വിനോദങ്ങളിൽ പങ്കെടുക്കണം. ലോകത്തിലെ ഏറ്റവും മികച്ച ബുദ്ധിശാലികൾ വരുന്ന സംസ്ഥാനമാണ് തമിഴ്നാട്, കുറഞ്ഞത് രണ്ട് ശാസ്ത്രജ്ഞരെങ്കിലും ആഗോള തലത്തിൽ ഉന്നതിയിലായിരിക്കും. നിങ്ങൾ എല്ലാവരും സി വി രാമനെക്കുറിച്ചും പഠിക്കേണ്ടതുണ്ട്. ജീവിതത്തിൽ ഉയരാൻ സഹായിക്കും’- എന്നും അനുരാഗ് ഠാക്കൂർ വിദ്യാർത്ഥികളോട് പറഞ്ഞു.
Comments