തൃശൂർ: വീഡിയോ കണ്ടുകൊണ്ടിരിക്കെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ച സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. സംഭവസമയത്ത് വീട്ടിൽ കുട്ടിയും മുത്തശ്ശിയും മാത്രമാണുണ്ടായിരുന്നത്. ഭക്ഷണം എടുക്കാനായി മുത്തശ്ശി അടുക്കളയിലേക്ക് പോയ സമയത്തായിരുന്നു സ്‌ഫോടനം. കുട്ടിയുടെ മുഖത്തും കൈയ്യിനുമായിരുന്നു പരിക്ക്. മുഖം പൂർണമായും തകർന്നിരുന്നതായി പ്രദേശവാസികൾ മൊഴി നൽകി. എന്നാൽ സ്‌ഫോടനത്തിന് കാരണമെന്ന് കരുതുന്ന ഫോൺ ചിന്നിച്ചിതറിയിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത.
പൊട്ടിത്തെറിയുണ്ടായതിന് പിന്നാലെ വീട്ടിൽ നിന്ന് ബഹളം കേട്ടപ്പോഴാണ് നാട്ടുകാർ ഓടികൂടിയത്. വിഷുവിന് വാങ്ങിയ പടക്കത്തിൽ ബാക്കി വന്നത് പൊട്ടിച്ചതാണെന്ന് ആദ്യം നാട്ടുകാർ കരുതി. എന്നാൽ മുത്തശ്ശിയുടെ ബഹളം കേട്ടപ്പോൾ ഓടിച്ചെല്ലുകയായിരുന്നുവെന്നാണ് പ്രദേശവാസികളുടെ മൊഴി. രാത്രിയായിരുന്നു സ്‌ഫോടനമുണ്ടായത്. മുത്തശ്ശി ഓക്‌സിജൻ സിലിണ്ടർ ഉപയോഗിക്കുന്നയാളായതിനാൽ സിലിണ്ടറിന് സംഭവിച്ച തകരാറാകാം സ്‌ഫോടനത്തിന് കാരണമെന്ന് ആദ്യം കരുതി. എന്നാൽ പിന്നീടാണ് പെൺകുട്ടിക്ക് പരിക്കേറ്റത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.
തൃശൂർ തിരുവില്വാമലയിൽ തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയും പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെ മകളുമായ ആദിത്യശ്രീയാണ് മരിച്ചത്.
ഇനിയൊരാൾക്കും ഈ ഗതി വരരുതെന്നായിരുന്നു ആദിത്യശ്രീയുടെ അച്ഛൻ അശോക് പ്രതികരിച്ചത്. കൊറിയർ സർവീസ് നടത്തുന്ന അദ്ദേഹം ജോലിയുടെ ഭാഗമായി പുറത്തുപോയപ്പോഴായിരുന്നു അപകടം നടന്നത്. അശോകിന് രണ്ട് ഫോണുകളുണ്ടായിരുന്നു. ജോലിക്കായി ഉപയോഗിക്കുന്ന ഫോൺ കൊണ്ടുപോകുകയും രണ്ടാമത്തേത് വീട്ടിൽ വയ്‌ക്കുകയും ചെയ്തു. അനിയൻ നൽകിയ ഫോണായിരുന്നു അത്. കഴിഞ്ഞ മൂന്ന് വർഷത്തോളമായി അതുപയോഗിക്കുന്നുണ്ട്. വീട്ടിൽ വേറെ ഫോണില്ലാത്തതിനാൽ ഈ ഫോൺ ഇവിടെ വച്ച് മറ്റേ ഫോൺ കയ്യിൽ കരുതി പുറത്തേക്ക് പോയി എന്നും അശോക് ഓർത്തെടുത്തു. മോളു പോയി എന്ന് വിളിച്ചറിയിച്ചതോടെയാണ് താനും ഭാര്യയും വീട്ടിലേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments