എറണാകുളം: കൊച്ചി വാട്ടർ മെട്രോയുടെ ആദ്യ സർവീസിന് ഇന്ന് തുടക്കം. ഹൈക്കോടതി ടെർമിനലിൽ നിന്ന് വൈപ്പിനിലേക്കും തിരികെ വൈപ്പിനിൽ നിന്ന് ഹൈക്കോർട്ടിലേക്കുമാണ് ആദ്യ സർവീസ് നടത്തുക. രാവിലെ ഏഴ് മണിയ്‌ക്ക് ആദ്യ സർവീസ് ആരംഭിച്ചു. യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാനുഭവമായിരിക്കും വാട്ടർ മെട്രോ സമ്മാനിക്കുക.
കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി വാട്ടർ മെട്രോയുടെ ഉദ്ഘാടനം നിർവഹിച്ചു. തിരുവനന്തപുരത്ത് നിന്ന് അദ്ദേഹം ഉദ്ഘാടനം നിർവഹിക്കുന്ന വേളയിൽ തന്നെ കൊച്ചിയിൽ നിന്ന് സർവീസ് ആരംഭിച്ചു. ദിവ്യാംഗരായ കുട്ടികൾക്കൊപ്പമായിരുന്നു കന്നിയാത്ര. ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിനിലേക്കാണ് ആദ്യ ബോട്ട് സർവീസ് ആരംഭിച്ചത്. കൊച്ചിയിലെയും സമീപ ദ്വീപുകളിലെയും ജലഗതാഗതം നവീകരിക്കുക എന്നതാണ് വാട്ടർ മെട്രോയിലൂടെ ലക്ഷ്യമിടുന്നത്.
നിരവധി സവിശേഷതകളോടെയാണ് വാട്ടർമെട്രോ എത്തുന്നത്. ഇലക്ട്രിക് ബോട്ടുകളിലാണ് സർവീസ് നടത്തുക. രാവിലെയും വൈകിട്ടും പതിനഞ്ച് മിനിറ്റ് ഇടവിട്ടായിരിക്കും ബോട്ട് സർവീസുകൾ ലഭ്യമാകുക. മറ്റ് സമയങ്ങളിൽ 20 മുതൽ 30 മിനിറ്റ് വരെ ഇടവേളകളിലായിരിക്കും ബോട്ട് സർവീസ് നടക്കുക. പ്രാരംഭഘട്ടത്തിൽ എട്ട് ബോട്ടുകളാണ് വാട്ടർ മെട്രോയ്‌ക്ക് വേണ്ടി സജ്ജീകരിച്ചിരിക്കുന്നത്. ഒരേ സമയം നൂറ് യാത്രക്കാർക്ക് വരെ സഞ്ചരിക്കാൻ സാധിക്കുന്ന ബോട്ടുകളാണ് ഹൈക്കോർട്ട്-വൈപ്പിൻ റൂട്ടിൽ സർവീസ് നടത്തുന്നത്. ഒരു ബോട്ടിൽ മൂന്ന് ജീവനക്കാരുണ്ടാവും. പത്ത് മുതൽ പതിനഞ്ച് മിനിറ്റ് വരെ ചാർജ് ചെയ്യുകയാണെങ്കിൽ ഒന്നര മണിക്കൂർ വരെ സർവീസ് നടത്താനാവും.















