പാലക്കാട്: വന്ദേഭാരത് എക്സ്പ്രസിൽ പോസ്റ്ററുകൾ പതിച്ച നടപടിയിൽ രൂക്ഷ വിമർശനവുമായി കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ. വി.കെ. ശ്രീകണ്ഠൻ എംപിക്ക് അഭിവാദ്യം അർപ്പിച്ച് പോസ്റ്ററുകൾ വന്ദേഭാരതിൽ പതിച്ചത് മലയാളികളെ ആകെ അപമാനിച്ച നടപടിയാണെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. കോൺഗ്രസിന്റെ സംസ്കാരമാണ് അവരുടെ പ്രവർത്തികളിൽ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക കുറിപ്പിലൂടെയായിരുന്നു കേന്ദ്രമന്ത്രിയുടെ വിമർശനം.
രാജ്യത്തിന് മുന്നിൽ കേരളം ലജ്ജിച്ച് തലതാഴ്ത്തേണ്ട സ്ഥിതിയായിരിക്കുന്നുവെന്ന് മുരളീധരൻ പറഞ്ഞു. അൽപമെങ്കിലും അന്തസ്സ് അവശേഷിക്കുന്നുണ്ടെങ്കിൽ കേരളത്തോട് വി.കെ. ശ്രീകണ്ഠൻ മാപ്പ് പറയണമെന്നും വി. മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു. വിഷയം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
‘ഓരോരുത്തരുടെയും സംസ്കാരം അവരവുടെ പ്രവർത്തികളിൽ പ്രതിഫലിക്കും. കോൺഗ്രസിന്റെ സംസ്കാരമാണ് വന്ദേ ഭാരത് എക്സ്പ്രസിൽ പതിച്ച പാലക്കാട് എം.പിയുടെ ഈ പോസ്റ്ററുകൾ. രാജ്യത്തിന് മുന്നിൽ കേരളം ലജ്ജിച്ച് തലതാഴ്ത്തേണ്ട സ്ഥിതിയായിരിക്കുന്നു.. ഇന്ത്യയുടെ അഭിമാനമായ അത്യാധുനിക ട്രെയിനിൽ ഈ വൃത്തികേട് പതിപ്പിച്ചതിലൂടെ മലയാളിയെ ആകെയാണ് അപമാനിച്ചത്… രാജ്യത്ത് മറ്റെവിടെയും വന്ദേഭാരതിന് ഈ ഗതി ഉണ്ടായിട്ടില്ല.. പ്രബുദ്ധകേരളമെന്ന് പ്രസംഗിച്ചാൽ പോര, പ്രവർത്തിയിലും കാണണം ! അൽപമെങ്കിലും അന്തസ് അവശേഷിക്കുന്നുണ്ടെങ്കിൽ കേരളത്തോട് വി.കെ ശ്രീകണ്ഠൻ മാപ്പ് പറയണം…’-എന്നായിരുന്നു ഫെയ്സ്ബുക്കിൽ കുറിച്ചത്.
Comments