കോഴിക്കോടിന്റെ ഐക്കൺ ആണ് ഓർമയാകുന്നത്. ഹാസ്യ ലോകത്തെ കുലപതിയായിരുന്നു മാമുക്കോയ. സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീറാണ് മാമുക്കോയയ്‌ക്ക് സിനിമയിൽ വെളിച്ചം പകർന്നത്. ‘അസാധാരണക്കാരായ കുറെ മനുഷ്യരോടൊപ്പം ജീവിക്കാൻ ഭാഗ്യം കിട്ടിയ ഒരു സാധാരണ മനുഷ്യൻ’ എന്നാണ് മാമുക്കോയ തന്നെ തന്നെ കുറിച്ച് പറഞ്ഞിരുന്നത്.
കോഴിക്കോടൻ ഭാഷയും സ്വാഭാവിക നർമ്മവുമായിരുന്നു മാമുക്കോയയുടെ മുഖമുദ്ര. വൈക്കം മുഹമ്മദ് ബഷീർ ഒരു കാലത്ത് ശുപാർശ ചെയ്തിരുന്ന ആളായിരുന്നു മാമുക്കോയ. ആദ്യകാലങ്ങളിൽ നാടകത്തിന് പിന്നാലെയായിരുന്നു കുഞ്ഞു മാമുക്കോയ. കെടി മുഹമ്മദും വാസുപ്രദിപുമൊക്കെ മലബാറിന്റെ നാടകവേദികളെ ഇളക്കിമറിച്ച ആ കാലത്ത് മാമുക്കോയയും നാടകത്തിന് പിന്നാലെയായിരുന്നു. 1979-ൽ ‘അന്യരുടെ ഭൂമി’ എന്ന സിനിമയിൽ ചെറിയ വേഷം ചെയ്തു. 1982-ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശ പ്രകാരം സുറുമിയിട്ട കണ്ണുകളിൽ മറ്റൊരു വേഷം. കാര്യമായ ശ്രദ്ധ കിട്ടിയില്ല. പിന്നീട് നാല് വര്ഷങ്ങള്കക്ക് ശേഷമാണ് സിനിമയില് അവസരം ലഭിക്കുന്നത്. സിബി മലയിലിന്റെ ദൂരെദൂരെ കൂടു കൂട്ടാം ആയിരുന്നു പിന്നെ അഭിനയിച്ച ചിത്രം.
പിന്നാലെ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റിൽ ശ്രീനിവാസന്റെ ശുപാർശയിൽ വേഷം ലഭിച്ചു. മോഹൻ ലാലിന്റെ കൂട്ടുകാരിലൊരാളായി അഭിനയിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നാലെ സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുക്കെട്ടിൽ പിറന്ന സന്മനസുള്ളവർക്ക് സമാധാനം എന്ന സിനിമയിലായിരുന്നു അവസരം ലഭിച്ചത്. അതിന്റെ ചിത്രീകരണം തീരും മുൻപ് സലിബി മലയിലിന്റെ മമ്മൂട്ടി ചിത്രം രാരീരം ആയിരുന്നു പിന്നീട് അഭിനയിച്ച ചിത്രം. അങ്ങനെ അങ്ങനെയാണ് മാമുക്കോയ എന്ന മരം അളവുകാരൻ സിനിമ നടനായി മാറി.
250-ലേറെ കഥാപാത്രങ്ങളാണ് മാമുക്കോയ അഭിനയിച്ച് തകർത്തത്. ഒരു കാലത്തും പഴകാത്ത തമാശകൾ. ഏത് തിരക്കിലും കോഴിക്കോട് നഗരത്തിലും താരജാഡയില്ലാതെ നടന്ന മനുഷ്യനായിരുന്നു അദ്ദേഹം.
Comments