മുംബൈ: മഹാരാഷ്ട്രയിൽ പോലീസുമായി നടന്ന ഏറ്റുമുട്ടലിൽ ദളം കമാൻഡർ ഉൾപ്പെടെ മൂന്ന് കമ്മ്യൂണിസ്റ്റ് തീവ്രവാദികൾ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ പോലീസിന്റെ സി 60 കമാൻഡോകളുമായാണ് ഏറ്റുമുട്ടൽ നടന്നത്. മാനെ രാജാറാമിനും പെരിമിലി സായുധ ഔട്ട്പോസ്റ്റിനും ഇടയിലുള്ള കെദ്മാറയിലെ വനത്തിലായിരുന്നു ഏറ്റുമുട്ടൽ.
വനത്തിൽ കമ്മ്യൂണിസ്റ്റ് ഭീകരർ അനധികൃതമായി താമസിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് വനമേഖലയിൽ തിരച്ചിൽ നടത്തിയത്. തിരച്ചിലിനിടെ കമ്മ്യൂണിസ്റ്റ് ഭീകരർ പോലീസിനു നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് കമാൻഡർ ഉൾപ്പെടെ കൊല്ലപ്പെട്ടത്. പ്രതികളുടെ പക്കൽ നിന്ന് ആയുധങ്ങളും മറ്റ് സാമഗ്രികളും കണ്ടെടുത്തിട്ടുണ്ട്.
ദളത്തിന്റെ കമാൻഡർ ബിറ്റ്ലു മദവി, വാസു, ശ്രീകാന്ത് എന്നിവരാണ് കൊല്ലപ്പെട്ടത്. മാർച്ച് ഒൻപതിന് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് ബിറ്റ്ലു മാഡവി. പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
Comments