ദുബായ്: ഇന്ത്യയും യുഎഇയും തമ്മിൽ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രാബല്യത്തിൽ വന്നിട്ട് ഇന്നേക്ക് ഒരുവർഷം. 2022 ഫെബ്രുവരി 18ന് ഒപ്പുവെച്ച കരാർ മേയ് ഒന്ന് മുതലായിരുന്നു പ്രാബല്യത്തിൽ വന്നത്. ഇന്ത്യ ആഗോള വ്യാപാര നേതൃത്വത്തിലേക്ക് വരുന്നതിന്റെ മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഇന്ത്യയും യുഎഇയും ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ.
ഇരുരാജ്യങ്ങളുടെയും വ്യാപാര നിക്ഷേപ മേഖലകളിൽ പുതിയ ഊർജം പകർന്നു നൽകിയ സെപ കരാർ കഴിഞ്ഞ വർഷം മെയ് 1 നാണ് പ്രാബല്യത്തിൽ വന്നത്. കരാർ ഒപ്പുവെച്ച് ആദ്യ എട്ട് മാസം പിന്നിട്ടപ്പോൾ തന്നെ 30 ശതമാനം വ്യാപാരം വർധിച്ചിരുന്നു. ആദ്യ ഒമ്പത് മാസങ്ങളിൽ ഉഭയകക്ഷി വ്യാപാരം 38.6 ശതകോടി ഡോളറായിരുന്നു. 2020ൽ ഇതേ കാലയളവിൽ രേഖപ്പെടുത്തിയതിന്റെ ഇരട്ടിയാണിത്.
മെച്ചപ്പെട്ട വിപണി പ്രവേശനം, കുറഞ്ഞ താരിഫ്, ലളിതമായ കസ്റ്റംസ് നടപടിക്രമങ്ങൾ, വ്യക്തവും സുതാര്യവുമായ നിയമങ്ങൾ തുടങ്ങിയവ ‘സെപ’യുടെ നേട്ടങ്ങളിൽ ഉൾപ്പെടുന്നതാണ്. ഭക്ഷ്യ, സ്വർണ വ്യാപാര മേഖലയിലാണ് കരാർ ഏറ്റവും അധികം ചലനം സൃഷ്ടിച്ചത്. ആദ്യ വർഷം ഇന്ത്യക്ക് സെപ പ്രകാരം 120 ടൺ സ്വർണം ഇറക്കുമതി ചെയ്യാൻ അനുവദിച്ചെങ്കിലും നടന്നത് 10 ടണ്ണിൽ താഴെ മാത്രമാണ്. ഈ വർഷം 140 ടൺ സ്വർണം ഇറക്കുമതിയാണ് ലക്ഷ്യം. അഞ്ച് വർഷത്തിനകം ഇത് സാമ്പത്തിക വർഷത്തിൽ 200 ടൺ എന്ന നിലയിലേക്ക് ഉയർത്താനും ലക്ഷ്യമിടുന്നു.
യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് സ്വർണം ഇറക്കുമതി ചെയ്യുന്നവർക്ക് നികുതിയിളവ് നൽകുന്നതിനായി തയാറാക്കിയ പട്ടിക വിപുലീകരിക്കുമെന്ന് കേന്ദ്രം ഇതിനോടകം അറിയിച്ചിട്ടുണ്ട്.
Comments