തിരുവനന്തപുരം : യൂത്ത് കോൺഗ്രസിന്റെ ചാരിറ്റി പ്രവർത്തനങ്ങളെ മുച്ചൂടും വിമർശിച്ച് രമേശ് ചെന്നിത്തല. കൊവിഡ് കാലത്ത് യൂത്ത് കോൺഗ്രസിന്റെ യൂത്ത് കെയറിൽ കെയറുണ്ടായില്ലെന്നാണ് ചെന്നിത്തല പറഞ്ഞത്. തുടർന്ന് ഇത്തരം സാഹചര്യങ്ങളെ ഡി വൈ എഫ് ഐ ചെയ്യൂന്നത് പോലെ യൂത്തു കോൺഗ്രസ്സും രാഷ്‌ട്രീയമായി ഉപയോഗിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു.
“കോവിഡ് വന്ന സമയത്ത് നമ്മൾ ‘യൂത്ത് കെയർ’ ഉണ്ടാക്കി, പക്ഷെ ‘കെയർ’ മാത്രം ഉണ്ടായില്ല. ഓരോ പ്രദേശങ്ങളിലും യൂത്ത് കോൺഗ്രെസ്സുകാർ സന്നദ്ധ സേവകരെപ്പോലെ പ്രവർത്തനം നടത്തി അവരെ കോൺഗ്രസിന്റെ അനുകൂലമാക്കി മാറ്റുകയാണ് വേണ്ടത്” എന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഡി.വൈ.എഫ്.ഐക്കാർ മെഡിക്കൽ കോളേജിൽ ഉച്ച ഭക്ഷണം വിതരണം ചെയ്യുന്നതിനെ ഉദാഹരിച്ചുകൊണ്ടാണ് ചെന്നിത്തല ഇങ്ങിനെ പറഞ്ഞത്.
ചാരിറ്റി പ്രവർത്തനങ്ങൾ ഡി വൈ എഫ് ഐ രാഷ്‌ട്രീയമായി ഉപയോഗിക്കുന്നത് പോലെ യൂത്ത് കോൺഗ്രസ്സും ഉപയോഗിക്കണം എന്ന് യൂത്ത് കോൺഗ്രസിന്റെ കാസർകോട് ജില്ലാ സമ്മേളനത്തിൽ വെച്ചായിരുന്നു രമേശ് ചെന്നിത്തല ഉപദേശിച്ചത്.
എന്നാൽ രമേശ് ചെന്നിത്തല നടത്തിയ ഈ പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ സന്ദർഭത്തിൽ നിന്നും അടർത്തി മാറ്റി അത് ഡി വൈ എഫ് ഐ യെ പുകഴ്‌ത്തിയതാണെന്ന രീതിയിൽ സ്വന്തം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് രാജ്യസഭാ എംപി ഏ ഏ റഹിം.
ഡിവൈഎഫ്ഐയെ പുകഴ്‌ത്തിയ ചെന്നിത്തലക്ക് റഹീം നന്ദിയും പറഞ്ഞിട്ടുണ്ട്. നേരത്തെ കെ സുധാകരനും സമാന സ്വഭാവമുള്ള തുറന്നു പറച്ചിൽ നടത്തിയിട്ടുണ്ട് എന്ന് റഹിം അവകാശപ്പെട്ടു. ഡി വൈ എഫ് ഐ യെ പോലെ “നിസ്വാർത്ഥമായി” നല്ല കാര്യങ്ങൾ ചെയ്യാൻ യൂത്ത് കോൺഗ്രസിനും സാധിക്കട്ടെയെന്നും റഹീം കുറിക്കുന്നു.
Comments