ഇടുക്കി: മൂന്നാർ -മറയൂർ റോഡിൽ കഴിഞ്ഞ ദിവസമായിരുന്നു പാറ തകർന്നുവീണ് അപകടം ഉണ്ടായത്. ഇപ്പോഴിതാ അപകട സ്ഥലത്തിന് സമീപം യാത്രക്കാർക്ക് വീണ്ടും ഭീഷണിയാവുകയാണ് നിരവധി പാറകൾ. ചെറുതും വലുതുമായ പാറകൾ ഇക്കൂട്ടത്തിൽ ഉണ്ട്. പ്രധാന റോഡിൽ നിന്നും ഒരു കീലോമീറ്റർ ഉയരത്തിലുള്ള മുതുവാപ്പാറയിലാണ് അപകടം ക്ഷണിച്ചുവരുത്തുന്ന പാറകൾ ഉള്ളത്.
കഴിഞ്ഞ ദിവസം ഉച്ചക്കാണ് പെരിയവര ചെക്ഡാമിനു സമീപം കൂറ്റൻ പാറ മുകളിൽ നിന്നും അടർന്നുവീണത്. പാറ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ വീണ് അപകടത്തൽ പെടുകയും ടാക്സി ഡ്രൈവറായ സൂര്യനെല്ലി സ്വദേശി അന്തോണി രാജിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. മലമുകളിൽ നിന്ന് അടർന്നു വന്ന പാറക്കഷണം മൺതിട്ടയിൽ പതിച്ച് രണ്ടായി പിളർന്നിരുന്നു. ഇതിലെ ഒരു ഭാഗമാണ് കാറിന് മുകളിൽ പതിച്ചത്. കറിന്റെ ഡ്രൈവിംഗ് സീറ്റിനടുത്തുള്ള ഭാഗത്താണ് പാറ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ വാഹനം റോഡിൽ നിന്ന് തെന്നിമാറി പെരിവാരാ പുഴയ്‌ക്ക് സമീപമുള്ള മൺ തിട്ടയിൽ തട്ടി നിൽക്കുകയായിരുന്നു.
നാല് വർഷം മുൻപും മുതുവാൻ പാറയിൽ നിന്നും പെരിയവര ചെക്ഡാമിനു സമീപം സമാന രീതിയിൽ കൂറ്റൻ പാറ അടർന്നുവീണിരുന്നു. റോഡിൽ വാഹനങ്ങൾ ഒന്നുമില്ലാതിരുന്നതിനാൽ അന്ന് അപകടമൊന്നും സംഭവിച്ചിരുന്നില്ല. മുതുവാപ്പാറയിലും സമീപത്തുമായി നൂറിലധികം പാറകളാണ് ഇത്തരത്തിൽ അപകടാവസ്ഥയിലുള്ളത്. മഴക്കാലമാകുന്നതോടെ ഇവ അടർന്നു വീഴാൻ സാധ്യതയുണ്ടെന്നാണ് പ്രദേശവാസികളുടെ ആശങ്ക.















