തൊടുപുഴ: അരിക്കൊമ്പൻ തമിഴ്‌നാട്ടിലെ ജനവാസ മേഖലയിൽ പ്രത്യക്ഷപ്പെട്ടതോടെ
പൊറുതിമുട്ടി തമിഴ്നാട് വനം വകുപ്പ്. പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മേഘമലയ്‌ക്ക് സമീപം ഉൾക്കാട്ടിലാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയോടെയാണ് അരിക്കൊമ്പനെ ജനവാസ മേഖലയിൽ കണ്ടെത്തിയത്. എന്നാൽ ഇന്നലെ രാത്രി ആന ജനവാസ മേഖലയിൽ ഇറങ്ങിയിട്ടില്ല.
അതേസമയം അരിക്കൊമ്പന്റെ സാന്നിധ്യത്തിൽ പ്രദേശത്ത് നിരീക്ഷണം കർശനമാക്കിയിരിക്കുകയാണ് തമിഴ്നാട് വനം വകുപ്പ്. അരിക്കൊമ്പന്റെ നീക്കം സംബന്ധിച്ച് റേഡിയോ കോളറിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ കേരളം കൈമാറുന്നില്ലെന്ന് തമിഴ്‌നാട് വകുപ്പ് ഉദ്യോഗസ്ഥർ പെരിയാർ ടൈഗർ റിസർവിലെ ഉന്നതരെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ നടപടികൾ ഉണ്ടായിട്ടില്ല. ഇക്കാരണത്താൽ തമിഴ്‌നാട് അതിർത്തി പ്രദേശങ്ങളിലേയ്‌ക്കുള്ള അരിക്കൊമ്പന്റെ നീക്കങ്ങൾ അറിയാൻ ബുദ്ധിമുട്ടാണെന്നും ചിന്നമന്നൂർ റേഞ്ച് ഓഫിസർ അറിയിച്ചു.
മേഘമലയിലേക്ക് ഇന്നും സഞ്ചരികളെ കടത്തി വിടേണ്ടെന്നാണ് തീരുമാനം. പ്രശ്നം കൂടുതൽ സങ്കീർണമായാൽ ഉദ്യോഗസ്ഥ തലത്തിൽ ചർച്ചകൾ നടക്കുമെന്നാണ് കരുതുന്നത്. രാത്രി സഞ്ചാരം നടത്തുന്ന അരിക്കൊമ്പൻ കഴിഞ്ഞ ദിവസം പകൽ ഹൈവേയ്‌സ് എസ്റ്റേറ്റിനും മണലാറിനും ഇടയിലുള്ള വനമേഖലയിലാണ് നിലയുറപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം ആനയെത്തിയ സ്ഥലങ്ങളെല്ലാം നിലവിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്.
മേഘമല, ഹൈവേയ്‌സ്, മണലാർ, മേൽമണലാർ, വെണ്ണിയാർ, മഹാരാജാമെട്ട്, ഇരവിങ്കലാർ എന്നീ ഡിവിഷനുകളാണ് മേഘമല എസ്റ്റേറ്റിലുള്ളത്. ഈ പ്രദേശങ്ങളെല്ലാം വനത്തോടു ചേർന്നതുമാണ്. കേരള അതിർത്തി കടന്ന് മേഘമലയിലെ കാട്ടിലെത്തിയ അരിക്കൊമ്പൻ ആദ്യം രണ്ടു തവണ പെരിയാറിലേക്കു തിരിച്ചെത്തിയെങ്കിലും മൂന്നാം തവണ മേഘമലയിൽ എത്തിയിട്ട് മടങ്ങാൻ കൂട്ടാക്കിയിട്ടില്ല. അരിക്കൊമ്പൻ തമിഴ്‌നാട് അതിർത്തി വിടുന്നതുവരെ മേഘമലയിൽ സഞ്ചാരികൾക്ക് നിയന്ത്രണമുണ്ടാകും.
Comments